തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി. 90 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. വൈകിട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാർ സുരക്ഷയൊരുക്കും. സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.
ആവശ്യമായ സൈൻബോർഡുകൾ, സീറ്റ് നമ്പരുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ ഉൾപ്പെടെ 20 ഏജൻസികളെ ഭക്ഷണവിതരണത്തിന് ഏർപ്പാടാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടക്കും. കോർപറേഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശുചിത്വമിഷൻ എന്നിവ ഭക്ഷണവിതരണത്തിന്റെ മേൽനോട്ടം വഹിക്കും. സമ്പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കും. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പോലീസ് നടപടി എടുക്കും. യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം കോളേജ്, എൽ.എൻ.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.
മഴ വന്നാൽ ഗ്രൗണ്ടിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണ്. അടിയന്തര ആരോഗ്യസേവനത്തിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫസ്റ്റ് എയ്ഡ് കിയോസ്‌കുകൾ സ്ഥാപിക്കും. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടുന്നതിന് ആംബുലൻസുകൾ അടക്കമുള്ള മുൻകരുതലുകൾ ഒരുക്കും. ആരോഗ്യവകുപ്പിന്റെയും മത്സരത്തിന്റെ മെഡിക്കൽ പാർട്ണർ ആയ അനന്തപുരി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സ്റ്റേഡിയത്തിൽ ഫസ്റ്റ് എയ്ഡ് റൂമുകളും സ്പെഷ്യൽ കാഷ്വാലിറ്റി സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ സ്റ്റേഡിയത്തിലുണ്ടാവും. അഗ്നിബാധ തടയുന്നതിന് ഫയർ ഫൈറ്റിംഗ് സംവിധാനം സ്റ്റേഡിയത്തിലുണ്ട്. ഫയർഫോഴ്സിന്റെ പൂർണ സജ്ജ സംഘവും സ്റ്റേഡിയത്തിലും പരിസരത്തും ഉണ്ടാകും. അപകട സാഹചര്യമുളവാക്കുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നാലും ആവശ്യമായ എമർജൻസി എക്സിറ്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഏത് വഴി പുറത്തേക്ക് പോകണമെന്ന് സൂചിപ്പിക്കുന്ന രേഖാചിത്രങ്ങൾ എല്ലായിടത്തും സ്ഥാപിക്കും. എമർജൻസി റെസ്പോൺസ് ടീം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് സർവസജ്ജമായി സ്റ്റേഡിയത്തിൽ നിലയുറപ്പിക്കും.
സിസി ടിവി വഴി സ്റ്റേഡിയത്തിന് അകത്തെയും പുറത്തെയും ജനക്കൂട്ടത്തെ നിരീക്ഷിക്കും. അത്യാധുനിക സിസി ടിവി ക്യാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയവും പരിസരവും പൂർണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും.
















