ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ നാല് പ്രതികളെ വെടിവച്ചു കൊന്നതില്‍ പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ. 2012 മുതലുള്ള തന്റെ മുറിവിലെ വേദനയില്‍ ഓയില്‍മെന്റ് പുരട്ടിയതിന് തുല്യമാണ് തെലങ്കാനയിലെ സംഭവമെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി വ്യക്തമാക്കി.
ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചല്ലോ, പോലീസിന് നന്ദി. തന്റെ മകളുടെ നീതിക്കായി ഏഴ് വര്‍ഷം ശബ്ദമുയര്‍ത്തി. അത് ഉടന്‍ ലഭിക്കണം. കുറ്റവാളികളെ ശിക്ഷിക്കാന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തണമെന്നുണ്ടെങ്കില്‍ അത് നടപ്പാക്കണം. സമൂഹം എങ്ങനെയാണ് നന്നാകുന്നതെന്ന് അപ്പോഴറിയാമെന്നും ആശാ ദേവി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് നാല് പ്രതികളെയും വെടിവച്ചു കൊന്നത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് പോലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുയുമായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28ന് പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ മകളെ കത്തിച്ചതു പോലെ അവരേയും കത്തിക്കണം, അതാണ് തനിക്ക് വേണ്ടതെന്ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വെറ്റനറി ഡോക്ടറുടെ അമ്മയുടെ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഒരു ശാപം പോലെ ഫലിച്ചതാകാം പ്രതികളുടെ കൊലപാതകത്തില്‍ കലാശിച്ചത്.
ആരിഫും ശിവയുമാണ് ലോറിയില്‍ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാന്‍ വൈകിയതു കൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു നാല് പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.
രാത്രി ഒമ്പതിനു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പോലീസിനെ അറിയിക്കുയായിരുന്നു.
















