മാവേലിക്കര: മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ആരോപണ വിധേയനായ പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ആര്‍.ബി. രാജീവ്കുമാറിനെ പാര്‍ട്ടിയില്‍നിന്നും ചുമതലയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലെ പ്രമുഖര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതായി അറിയുന്നു. പ്രതികളെ സഹായിക്കാന്‍ പ്രമുഖ എംഎല്‍എ ശ്രമിച്ചതായും പറയുന്നു. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സംഭാവന ചെയ്തവരാണ് പ്രതികളില്‍ പലരും.
സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഇത് തേച്ചുമാച്ച് കളയാനുള്ള തത്രപ്പാടിലായിരുന്നു പോലീസും അധികൃതരും. പരാതിക്കാരനായ റെയില്‍വെ മജിസ്ട്രേറ്റിനെയടക്കം സ്വാധീനിച്ചെന്നാണ് ആക്ഷേപം. അടൂര്‍ പതിനാലാംമൈലില്‍ നന്ദികേശ ഫൈനന്‍സ് നടത്തുന്ന അരുണ് ബാലകൃഷ്ണന്‍, ബി.ആര്‍. നിബുരാജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് രത്നം തങ്ങള്‍ക്കു വിറ്റതാണെന്നാണ് ഇവരുടെ മൊഴി. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ. 2014ല്‍ തുടങ്ങിയ കച്ചവടമാണ് അവസാനം കേസില്‍ എത്തിയത്. സംഘം രണ്ടു തവണയായി മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ നല്‍കിയശേഷം രത്നം ഏറ്റെടുക്കുകയായിരുന്നു.
ഇത് വിറ്റതിനുശേഷം ബാക്കി പണം നല്‍കാമെന്നായിരുന്നു കരാര്‍. രത്നത്തിന്റെ തൂക്കം, സംശുദ്ധി, മാറ്റ്, എന്നിവ വ്യക്തമാക്കുന്ന, ആധികാരികത ഉറപ്പിക്കുന്ന ഒരു രേഖ കൈവശംവച്ചശേഷമാണ് മജിസ്ട്രേറ്റ് രത്നം പ്രതികള്‍ക്ക് കൈമാറിയത്. രത്നം യഥാര്‍ത്ഥമാണോ എന്ന് അറിയണമെങ്കില്‍ ഈ രേഖ കൂടി ലഭിക്കണം. രത്നം കൈമാറി ഇത്രയും കാലം കഴിഞ്ഞിട്ടും പ്രതികള്‍ മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ മാത്രമാണത്രേ നല്‍കിയത്. രത്നം വില്‍ക്കാന്‍ സാധിച്ചില്ല എന്നൊരു ന്യായമാണ് പ്രതികള്‍ നിരത്തിയത്. ഇതേച്ചൊല്ലി 2015ല്‍ ഒരു കേസ് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അന്നത്തെ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേസ് ഒത്തുതീര്‍പ്പാക്കി വിട്ടു. അതിന്റെ ഭാഗമായാണ് 25 ലക്ഷം രൂപ മജിസ്ട്രേറ്റിന് കൈമാറിയത്. അരുണ്‍ ബാലകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തതോടെ സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ എത്തി ഒത്തുതീര്‍പ്പിനു കളമൊരുക്കുകയായിരുന്നു.
















