ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായ താരതമ്യം ചെയ്യരുതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമോ എന്നു ഇന്നു തന്നെ വ്യക്തമാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേസില്‍ ഇതുവരെ ഹാജരായത് ജെ.ബി. ഗുപ്തയായിരുന്നു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറാണ് ഹാജരായത്. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ജസ്റ്റിസ് എന്‍.വി. രമണയുടെ ചോദ്യത്തിന് അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല. ഇതോടെയാണു ഇന്നു വൈകിട്ടോടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനും നിലപാട് വ്യക്തമാക്കാനും ജസ്റ്റിസ് നിര്‍ദേശിച്ചത്. ഇതോടെ വിഷയത്തില്‍ എന്തുനിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. യുവതി പ്രവേശനവിധി വന്നയുടന്‍ വിധി നടപ്പാക്കാനും വനിത മതില്‍ അടക്കം നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്നതാണ് സിപിഎം. ലിംഗസമത്വത്തിന്റെ പേരില്‍ വിശ്വാസം ഹനിക്കാനുള്ള നീക്കം വന്‍പ്രതിഷേധത്തിലേക്ക് വഴിമാറുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടുകയും ചെയ്തതോടെ വിഷയത്തില്‍ സിപിഎം മലക്കംമറിഞ്ഞിരുന്നു. കേസ് വിശാല ബെഞ്ചിനു വിട്ടതോടെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ ഇടപെട്ട് തടയുകയും ചെയ്തു. വിധി ഏതായായും നടപ്പാക്കും എന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രത്യേക നിയമനിര്‍മാണത്തിലേക്ക് കടക്കുമോ എന്നതും നിര്‍ണായകമാണ്.
യുവതി പ്രവേശനത്തിലു എല്ലാ ക്ഷേത്രങ്ങളുടെ ഭരണത്തിനു നിയമനത്തിനും ഒരു ബോര്‍ഡ് എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു പന്തളം കൊട്ടാരം സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണിക്കവേയാണു ശബരിമയില്‍ സുപ്രീംകോടതി അതിസുപ്രധാന നിരീക്ഷണം നടത്തിയത്. അമ്പതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷതോറും എത്തുന്ന ശബരിമലയ്‌ക്കായി എന്തുകൊണ്ടാണ് പ്രത്യേക നിയമനിര്‍മാണം നടത്താത്തതെന്നാണു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ലിംഗസമത്വമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നതെന്നും യുവതികള്‍ക്കും ക്ഷേത്രങ്ങളില്‍ നിയമനം നല്‍കണം എന്ന ലക്ഷ്യത്തോടെയാണു ബോര്‍ഡ് രൂപീകരണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് രമണ ഇടപെട്ടത്. ശബരിമലയെ എല്ലാ ക്ഷേത്രങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യുമെന്ന് ജസ്റ്റിസ്. യുവതി പ്രവേശന പ്രശ്‌നം വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുകയല്ലേ എന്നും യുവതികളെ പ്രവേശിപ്പിക്കരുത് എന്നാണ് വിധി എങ്കില്‍ ദേവസ്വം ബോര്‍ഡ് എങ്ങനെ യുവതികളെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.
















