തിരുവനന്തപുരം : സിവില്‍ സര്‍വീസ് നേടുന്നതിനായി തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫ് നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി സമര്‍പ്പിച്ച വരുമാന സര്‍ട്ടിഫിക്കാണ് വ്യാജമായി തയ്യാറാക്കി നല്‍കിയത്. എറണാകുളം ജില്ലാ കളക്ടര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് ശരിവെച്ചിട്ടുമുണ്ട്.
ആദായ നികുതി അടയ്ക്കുന്നത് മറച്ചുവെച്ചാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കളക്ടര്‍ എസ്. സുഹാസ് റിപ്പോര്‍ട്ട് നല്‍കിയത്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ. യൂസഫ്. നോണ്‍ ക്രീമിലയര്‍ ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യുപിഎസ്സി നല്‍കുക.
2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 6 ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യുപിഎസ്സിക്ക് നല്കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കണയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ അനുസരിച്ചാണ് ആസഫിന് കേരളത്തില്‍ തന്നെ ഐഎഎസ് കിട്ടിയത്.
എന്നാല്‍ ആസിഫ് നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന പരാതി കേന്ദ്ര സര്‍ക്കാരിന് പരാതി ലഭിച്ചതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ആസിഫ് കെ. യൂസഫിന്റെ കുടുംബം ക്രീമിലയര്‍ വിഭാഗത്തില്‍പ്പെടുന്നതാണെന്നും ആദായനികുതി അടയ്ക്കുന്നവരാണെന്നും എസ്. സുഹാസ് കണ്ടെത്തി.
ആദായനികുതി വകുപ്പിന് 2012 മുതല്‍ 2015 വരെ ആസിഫിന്റെ മാതാപിതാക്കള്‍ നല്‍കിയിട്ടുള്ള ആദായനികുതി വിവരങ്ങളും കളക്ടറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആസിഫ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന്റെ വരുമാനം 28 ലക്ഷമായിരുന്നെന്നും, 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്കിയ വരുമാന സര്‍ഫിക്കറ്റ് തെറ്റാണെന്നും കളക്ടര്‍ പറയുന്നു.
ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ. യൂസഫ് അര്‍ഹനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രപേഴ്സണല് മന്ത്രാലയത്തിന് കൈമാറും. സിവില്‍ സര്‍വ്വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ആസിഫനെതിരെ നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: