ലഖ്നൗ: സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ രാമഭക്തന്മാരുടെ പങ്കാളിത്തത്തില്‍ ക്ഷേത്രം പണിയാന്‍ തീരുമാനം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഭക്തരുടെ വന്‍ ജനാവലിയെ സംഘടിപ്പിച്ച് കര്‍സേവ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന് വേണ്ടി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനുള്ള പണവും രാജ്യത്തെ നികുതിദായകരുടേത് അല്ലാതെ മറിച്ച് ഭക്തരുടേതാകണമെന്ന ആശയത്തെ തുടര്‍ന്നാണ് ഇത്.
രാജ്യത്തെ 718 ജില്ലകളിലേക്കും പ്രതിനിധികളെ അയച്ച് അവര്‍ വഴി രാജ്യത്തുടനീളമുള്ള ശ്രീരാമ ഭക്തന്മാരെ ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗമാക്കാനാണ് തീരുമാനം. ഒരാഴ്ച ക്ഷേത്രഭൂമിയില്‍ താമസിച്ച് കര്‍സേവയുടെ ഭാഗമാകാനും അവസരം നല്‍കും. വിഎച്ച്പി ദല്‍ഹി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
1990കളില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഇത്തരത്തില്‍ കര്‍സേവ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റില്‍ വിഎച്പിയെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ രാമ ജന്മഭൂമി ന്യാസിന്റെ തലവന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്..
ക്ഷേത്രനിര്‍മാണത്തിന് പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താമെന്ന ആശയം വന്നത് സോംനാഥ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി നിര്‍ദേശിച്ച ആശയത്തില്‍ നിന്നാണ്. നേരത്തേ ഈ ക്ഷേത്രം നവീകരിക്കാനുള്ള ആശയത്തിന് പിന്തുണ നല്‍കിയ ഗാന്ധി അന്ന് സര്‍ദാര്‍ പട്ടേലിനോടും കെഎം മുന്‍ഷിയോടും അതിനായി സര്‍ക്കാരിന്റെ പണം എടുക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഭക്തരുടെ പണം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
അതേസമയം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ അധികാരം ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരിയിലെ മകരസംക്രാന്തിക്കോ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന രാം നവമിക്കോ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിഎച്പി പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലയും, മറ്റ് സാധനങ്ങളും, ധന സഹായങ്ങളും വാഗ്ദാനം ചെയ്ത് ഭക്തര്‍ ഇതിനു മുമ്പു തന്നെ രംഗത്ത് എത്തിയിട്ടുള്ളതാണ്. ക്ഷേത്ര നിര്‍മാണത്തില്‍ പൊതുജനങ്ങളുടെ പിന്തുണ തേടുന്നത് തലമുറകളോളം ഇത് ആഗ്രഹിച്ചിരുന്ന ഭക്തരോടുള്ള ബഹുമാന സൂചകമാണെന്നും വിഎച്ച്പി പറഞ്ഞു. നിര്‍മാണത്തിനായി രാജ്യത്തിലെ ഓരോ ജില്ലകളിലും പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് ട്രസ്റ്റിനോട് അപേക്ഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അതേസമയം ക്ഷേത്രത്തിന് വേണ്ടിയുള്ള 60 ശതമാനം കൊത്തുപണികളും നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞതാണ്. എന്നാല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയിരുന്നതിനാല്‍ വിധി പ്രസ്താവനയ്‌ക്കായി കാത്തിരിക്കുകയായിരുന്നു.
















