തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികളെ നേര്‍വഴികാണിച്ച് മുന്നോട്ടു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിമുക്തി പദ്ധതിയിലും ക്രമക്കേട്. പദ്ധതിയുടെ നടത്തിപ്പിലേക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി അനുവദിക്കപ്പെട്ട 66 കോടി രൂപ ഉദ്ഘാടത്തിനും ആഘോഷങ്ങള്‍ക്കുമായി പൊടിപൊടിക്കുകയാണെന്നാണ് ആക്ഷേപം. വിമുക്തി പദ്ധതി ആവിഷ്‌കരിച്ചശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെവരെ കൊണ്ടുവന്ന് പരിപാടികള്‍ നടത്തി. എന്നാല്‍, സെമിനാറുകള്‍ക്കപ്പുറം ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ലഹരിമുക്തി പരിപാടികള്‍ നടപ്പാക്കുന്നില്ല. ഓരോവര്‍ഷവും ബോധവത്കരണത്തിന്റെ പേരില്‍ കോടികള്‍ വാങ്ങുന്നുമുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ പഞ്ചനക്ഷത്ര ബാറുകളൊഴികെ ബാക്കിയെല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ പ്രതിവര്‍ഷം 5% വീതം അടച്ചുപൂട്ടണമെന്ന മുന്‍സര്‍ക്കാരിന്റെ നയം ഈ സര്‍ക്കാര്‍ റദ്ദാക്കി. 519 ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. പകരം കൊണ്ടുവന്ന പദ്ധതിയായിരുന്നു വിമുക്തി. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയ ശേഷം സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. 2016 നവംബറില്‍ തുടക്കം കുറിച്ച പദ്ധതി മൂന്ന് കടന്നിട്ടും ഇതുവരെയും മദ്യം, മയക്കുമരുന്ന് ഉപഭോഗത്തില്‍ കുറവുവരുത്താന്‍ തക്കതായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുവരെ നടത്തിയതും നടത്താന്‍ പോകുന്നതും കുറേ ഉത്ഘാടനങ്ങളും സെമിനാറുകളും മാത്രം. മഹാത്മാഗാന്ധിയുടെ 150ാം ജയന്തിയോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 വരെ നീളുന്നതാണു പരിപാടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയ 201415 സാമ്പത്തികവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ വരുമാനം 10,012.84 കോടി രൂപയായിരുന്നെങ്കില്‍ 201819ല്‍ ഇത് 14,504.67 കോടിയാണ്. മയക്കുമരുന്ന് കേസുകളില്‍ അനിയന്ത്രിതമായ വര്‍ദ്ധനവുണ്ടായി. പ്രഹസനമായി ഇതോടൊപ്പം 66 കോടികള്‍ മുടക്കി 90 ദിവസം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടനബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.
















