കൊച്ചി : മൂന്ന് ലക്ഷത്തിന് വാങ്ങിയ മരടിലെ ഫ്ലാറ്റിന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമായി വാങ്ങുന്നത് 25 ലക്ഷം. തീരദേശ നിയമ വിരുദ്ധമായി നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഹോളി ഫെയ്‌ത്തില്‍ ജോണ്‍ബ്രിട്ടാസിനും ഫ്ലാറ്റ് ഉണ്ടായിരുന്നു. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മൂന്നു ലക്ഷം രൂപ മാത്രം നല്‍കി ഫഌറ്റിന്റെ ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നു തെളിയിക്കുന്ന രേഖകള്‍ നേരത്തേ പുറത്തു വന്നിരുന്നു. മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്‌ത്ത് ബില്‍ഡേഴ്‌സില്‍ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് വാങ്ങിയ ഫ്ലാറ്റിന് മൂന്നു ലക്ഷം രൂപയാണ് വില.
എന്നാല്‍ സെപ്റ്റംബര്‍ 20ന് ജോണ്‍ ബ്രിട്ടാസ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയ പ്രകാരം 1400 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും രണ്ടു ചെറിയ ബെഡ്‌റൂമും സ്റ്റഡിയുമുള്ള ഒരു ഫ്ലാറ്റ് 2022 ലക്ഷം രൂപ വില കൊടുത്താണ് താന്‍ വാങ്ങിയത് എന്നാണ്. 22 ലക്ഷം കൊടുത്തു ഫ്ലാറ്റ് വാങ്ങിയിട്ട് രജിസ്‌ട്രേഷന്‍ ഫീസും നികുതിയും വെട്ടിക്കാന്‍ ആധാരത്തില്‍ വില മൂന്നു ലക്ഷം മാത്രമായി കാണിക്കുമ്പോള്‍ ആ ഇടപാടിലെ ബാക്കി 19 ലക്ഷവും കള്ളപ്പണമാണെന്നു വ്യക്തമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടാസ് മാത്രമല്ല ഭൂരിപക്ഷം ഫ്ലാറ്റ് ഉടമകളും ചെറിയ തുക മാത്രം രേഖകള്‍ കാണിച്ചു നികുതിയില്‍ നിന്നു രക്ഷപെടാന്‍ ബാക്കി തുക പണമായി തന്നെ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നാണു വ്യക്തമാകുന്നത്. രേഖകള്‍ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചപ്പോള്‍ സര്‍ക്കാരിനു നികുതിയെല്ലാം നല്‍കിയ ഉടമകള്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. ബ്രിട്ടാസ് അടക്കം പലരും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയില്ല. രേഖകളിലെ കൃത്രിമം പിടിക്കപ്പെടുമെന്ന് കാരണത്താലായിരുന്നു ഇത്. എന്നാല്‍, കേസ് വീണ്ടും പരിഗണിക്കവേ നഷ്ടപരിഹാരത്തിനുള്ള നിബന്ധനകള്‍ സുപ്രീം കോടതി ഉദാരമാക്കിയതോടെ മിക്കവരും അപേക്ഷ നല്‍കി.
അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിഷയം മന്ത്രിസഭയിലെ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് മരടില്‍ ഫ്ലാറ്റുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയില്ലെന്നാണ് മറുപടി നല്‍കിയത്.
ബ്രിട്ടാസിനെ കൂടാതെ, സംവിധായകരായ ബ്ലെസി, അമല്‍ നീരദ്, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കും. ഒരാള്‍ക്ക് 25 ലക്ഷം വീതം 57.75 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല ധനസഹായമായി നല്‍കിയത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 325 ഫ്ലാറ്റുകളാണുള്ളത്. ഇവയില്‍ ജെയിന്‍ കോറല്‍ കോവിലെ 49 ഫ്ലാറ്റുകൾ ഉള്‍പ്പെടെ 56 എണ്ണത്തിന്റെ വില്‍പ്പന നടന്നിട്ടില്ലെന്ന് സമിതിയെ മരട് നഗരസഭ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 269 ഫ്ലാറ്റുകളില്‍ 258 എണ്ണത്തിന്റെ ഉടമകള്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ബില്‍ഡര്‍മാരും അവരുടെ മക്കളും അഞ്ച് ഫ്ലാറ്റുകള്‍ക്കു നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യാത്ത ഒമ്പത് പേരും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. ഈ അപേക്ഷകരെ ബില്‍ഡര്‍മാര്‍ തന്നെ തയാറാക്കിയതാണോ എന്നു സമിതി പരിശോധിക്കുന്നുണ്ട്. ഈ അപേക്ഷകര്‍ 19നു സമിതി മുമ്പാകെ നേരില്‍ ഹാജരാകണം.
















