തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം യുവാക്കള്‍ക്ക് രക്ഷയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(യുഎപിഎ) പിന്‍വലിച്ചാലും കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും.
രാജ്യത്തെ മിക്ക മാവോയിസ്റ്റ് കേസുകളും അന്വേഷിക്കുന്നത് എന്‍ഐഎ ആണ്. സര്‍ക്കാരിന് നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഈ കേസ് ഏറ്റെടുക്കാനാണ് എന്‍ഐഎയ്‌ക്കും താല്‍പര്യം.
കോഴിക്കോട്ട് കഴിഞ്ഞ ദിവസമെത്തിയ എന്‍ഐഎ സംഘം കേസിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍മാരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തില്‍ അര്‍ബന്‍ നക്സലേറ്റുകള്‍ ശക്തമാണെന്ന നിരീക്ഷണവും എന്‍ഐഎയ്‌ക്ക് മുന്നിലുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കു മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ എന്‍ഐഎ. സമീപിക്കുമെന്നാണു വിവരം. മറ്റു കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍ഐഎക്കു കേസ് കൈമാറിയാല്‍ ചിത്രം മാറുമെന്നതിനാല്‍ യുഎപിഎ നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാരിനും താല്‍പര്യമെന്നാണു സൂചന.
അറസ്റ്റിലായ അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനും മാവോയിസ്റ്റ് നേതൃത്വവുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. അതുകൊണ്ടു തന്നെ യുഎപിഎ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍വച്ച് യുഎപിഎ നിലനില്‍ക്കുമെന്നാണു പ്രോസിക്യൂഷനും പോലീസും വിലയിരുത്തുന്നത്. മാവോയിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയാണു പിടിച്ചെടുത്തതെന്നു പോലീസ് വ്യക്തമാക്കുന്നു. മൊെബെല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കല്‍, സംശയം ജനിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കല്‍ തുടങ്ങി പ്രധാന പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ സാധാരണ അനുഭാവികളല്ലെന്നാണ് പോലീസ് പറയുന്നത്. താമരശേരി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന മാവോയിസ്റ്റ് യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തതായി പോലീസ് പറയുന്നു. നഗരങ്ങളില്‍ ലഘുലേഖകള്‍ എത്തിക്കുകയായിരുന്നു ഇവരുടെ ചുമതലയെന്നാണ് പോലീസ് പറയുന്നത്.
അട്ടപ്പാടിയില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാക്കളുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ കണ്ണികള്‍ കണ്ടെത്താനാണു പോലീസ് ശ്രമം. അതേസമയം യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാരിന് മേല്‍ രാഷ്‌ട്രീയ സമര്‍ദ്ദമുണ്ട്. മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നത് തെറ്റല്ല എന്ന വാദവുമായി കേരളത്തിലെ മാധ്യമങ്ങള്‍ നിലകൊണ്ടതും സര്‍ക്കാരിനെ വെട്ടിലാക്കി. എന്നാല്‍ യുഎപിഎ ഒഴിവാക്കിയാല്‍ അത് വലിയ വിമര്‍ശനത്തിന് വഴിവെക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്.
















