തിരുവനന്തപുരം: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമലയ്‌ക്കായി ബജറ്റില്‍ അനുവദിച്ച 100 കോടിയില്‍ മുപ്പതെങ്കിലും നല്‍കി സര്‍ക്കാര്‍. അതും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍. ഈ വര്‍ഷം ആദ്യം ബജറ്റില്‍ പ്രഖ്യാപിച്ച പണത്തിന്റെ കാല്‍ഭാഗം മാത്രമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്.
തിരുപ്പതി മാതൃകയില്‍ ശബരിമലക്ഷേത്രത്തില്‍ സംവിധാനം ,ശബരിമല റോഡ് വികസനത്തിന് 200 കോടി , പമ്പ നിലയ്‌ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി,പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനു 40 കോടി, റാന്നിയിലും നിലയ്‌ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം എന്നിവയ്‌ക്കൊപ്പമാണ് ദേവസ്വം ബോര്‍ഡിനായി 100 കോടി രൂപ അനുവദിച്ചത് .
എന്നാല്‍ യുവതീ പ്രവേശനത്തിനു പിന്നാലെ ഭക്തര്‍ കാണിക്ക ബഹിഷ്‌ക്കരണ ചലഞ്ച് ഏറ്റെടുത്തപ്പോള്‍ ശബരിമലയില്‍ രൂക്ഷമായ സാമ്പത്തിക നഷ്ടമുണ്ടായി . അതോടെ അനുവദിച്ച പണം സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല . ജീവനക്കാര്‍ക്ക് ശമ്പളമോ, മറ്റ് ആനുകൂല്യങ്ങളോ നല്‍കാന്‍ പണമില്ലാത്ത സാഹചര്യങ്ങളില്‍ പല തവണ ദേവസ്വം ബോര്‍ഡ് ഈ പണം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വന്‍ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണം ശബരിമലയിലെ വരുമാന നഷ്ടമാണെന്ന് ഇന്ന് കടകമ്പള്ളി നിയമസഭയില്‍ പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍ പോലും പണം തികയുന്നില്ലെന്നും കടകമ്പള്ളി പറഞ്ഞു.
ശബരിമല നടവരവ് ചെറിയ കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയാണ് ബോര്‍ഡ് തീര്‍ത്ഥാടനകാലം കഴിഞ്ഞുള്ള മാസങ്ങളിലെ ചെലവ് നടത്തുന്നത്. 2018-19 തീര്‍ത്ഥാടനകാലത്ത് നടവരവ് കാര്യമായി ഇടിഞ്ഞതോടെ നിക്ഷേപവും കുറഞ്ഞു.
2017-18 തീര്‍ത്ഥാടനകാലത്തിന് ശേഷം 194 കോടിയായിരുന്നു നിക്ഷേപമെങ്കില്‍ 2018-19 തീര്‍ത്ഥാടനകാലത്തിന് ശേഷം നിക്ഷേപം 116 കോടി ആയി കുറഞ്ഞു. പിന്നീട് 20 കോടി രൂപകൂടി ഇതിലേക്ക് അടച്ചു. ശരാശരി 35 കോടിയാണ് ഒരു മാസം ശമ്പളത്തിനും പെന്‍ഷനും വേണ്ടത്. ഓണക്കാലത്ത് ഉത്സവകാല ആനുകൂല്യങ്ങളും നല്‍കേണ്ടതിനാല്‍ ചെലവ് കൂടും.
















