തിരുവനന്തപുരം : മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മേജര്‍ രവി. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളതാണ്. വിഷയത്തില്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയ്‌ക്കു പഠിച്ചു മാര്‍ക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമ. ഈ ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കു വേണമെങ്കിലും സിനിമയെടുക്കാം. ഒരു പടം വിജയിക്കുമ്പോള്‍ ആ ചിത്രം ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവര്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. അടൂരിന്റെ പ്രശ്‌നം ഇതൊന്നുമല്ല. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് അദ്ദേഹം എടുത്ത് പ്രസ്താവന നടത്തുകയായിരുന്നു. അതില്‍ പാര്‍ട്ടിപരമായ ചിന്താഗതികളുണ്ട്, വര്‍ഗ്ഗീയതയുമുണ്ട്.
അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. എന്നാല്‍ അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ വേണ്ടി അല്ലെങ്കില്‍ അതുപോലുള്ള സിനിമകളെ തരംതാഴ്‌ത്തി പറയാനുള്ള അര്‍ഹത ഒരു സംവിധായകനുമില്ലെന്നും മേജര്‍ രവി വിമര്‍ശിച്ചു.
അടൂര്‍ ആദ്യം സിനിമയെടുക്കുന്ന സമയത്ത് അദ്ദേഹവും സിനിമയില്‍ കുട്ടി ആയിരുന്നില്ലേ. ആദ്യത്തെ സിനിമ എന്നു പറയുന്നത് ഏതൊരു വ്യക്തിക്കും അവരുടെ ഒരു പരീക്ഷണമാണ്. അടൂരിന്റെ കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അതില്‍ തന്നെ സിനിമ എടുക്കുമായിരുന്നു. ടെക്‌നോളജി മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം. അതിനെ കുറ്റമായി പറയുന്നത് സിനിമയെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്.
വാളയാര്‍ സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. 2017ല്‍ നടന്ന സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ഏതൊരു കണ്ണുപൊട്ടനും മനസിലാക്കാം അതിലൊരു ക്രൈം നടന്നിട്ടുണ്ടെന്ന്. ഉത്തരേന്ത്യയില്‍ ഒരു പീഡനം നടന്നാല്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്ന സാംസ്‌കാരികനായകരുടെ നാടാണ് കേരളം. ഇവിടെ നടന്നാല്‍ ഒരു അനക്കവും ഇല്ല. ഉത്തരേന്ത്യ ഭരിക്കുന്നത് ബിജെപിയും ഇവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആണെങ്കില്‍ അവര്‍ അങ്ങോട്ടു നോക്കി നിന്നു കുരയ്‌ക്കും. ഇവിടെ എന്തു കുറ്റം നടന്നാലും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല.
ഒരു ജോളിയുടെ കേസ് ഇത്രയും വര്‍ഷത്തിനു ശേഷം പിടിക്കാന്‍ സാധിച്ച പോലീസാണ് കേരളത്തിന്റേത്. അപ്പോള്‍ പോലീസിന് കഴിവില്ലെന്ന് പറയാന്‍ കഴിയില്ല. പോലീസിന്റെ മനസില്ലായ്‌മ എന്നു വേണമെങ്കില്‍ പറയാം. ഇതില്‍ പിടിക്കപ്പെട്ടവരും ചോദ്യം ചെയ്യപ്പെട്ടവരും വെറുതെ വിട്ടവരുമെല്ലാം രാഷ്‌ട്രീയ പശ്ചാത്തലമുള്ള വ്യക്തികളാണ്. ഈ രാഷ്‌ട്രീയപ്പാര്‍ട്ടി ഇവിടെ ഭരിക്കാന്‍ തുടങ്ങിയതിനു ശേഷം സ്ത്രീകളോടുള്ള പെരുമാറ്റം ഏറ്റവും മോശമായിക്കഴിഞ്ഞതായി പലയിടത്തും കണ്ടുകഴിഞ്ഞു. ജോളി പാര്‍ട്ടിക്കാരിയല്ല. അതുകൊണ്ട്, കൃത്യമായി അന്വേഷണം നടന്നു. അതില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ആ കേസ് താറുമാറായിപ്പോയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















