പാലക്കാട്: മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുടെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. റീ പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ കളക്ടർക്ക് കത്ത് നൽകി. മണികവാസത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങളാണ് ബന്ധുക്കൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചത്.
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടപടിക്രമങ്ങൾ പാലിച്ചായിരുന്നില്ലെന്ന് കാർത്തിയുടെ അമ്മ അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് മുമ്പ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് മണികവാസത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ പറഞ്ഞു. കാർത്തി, മണിവാസകം, രമ, അരവിന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് തൃശുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയത്. രമയുടെ ശരീരത്തിൽ നിന്നും അഞ്ച് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. രമയുടെ തലയിലും വെടിയേറ്റിരുന്നു.
ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മോർച്ചറിക്കും പരിസരത്തും ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെത്തിയത്. രണ്ട് ടേബിളുകളിലായി ഒരേസമയം രണ്ടു പേരുടെ മൃതദേഹങ്ങൾ വീതമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
















