പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അട്ടിമറി നടന്നിട്ടുള്ളതായി കണ്ടെത്തല്‍. രണ്ടാമത്തെ പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടിലാണ് തിരുമരി നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇതേക്കുറിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല.
പെണ്‍കുട്ടി മരിച്ച സമയം മുറിക്കുള്ളില്‍ കട്ടിലിനു മുകളില്‍ രണ്ട് കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറും പുറത്തുവന്നിട്ടുണ്ട്. കൂടാതെ അസ്വാഭാവികമായ മറ്റൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും മഹസറില്‍ ഉണ്ട്. ഇതിനു പിന്നില്‍ എന്തെങ്കിലും വിധത്തിലുള്ള ആസൂത്രിത നീക്കം നടന്നിട്ടുണ്ടോ എന്നതില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കുട്ടിയുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം എന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും ഈ അസ്വഭാവികതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാനോ അന്വേഷിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മൂന്ന് മീറ്റര്‍ നീളമുള്ള ഉത്തരത്തിലാണ് ഇളയകുഞ്ഞ് തൂങ്ങി മരിച്ചത്. 132 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിയ്‌ക്ക് ഇതിന് കഴിയില്ല എന്ന വസ്തുതയും കേസില്‍ എവിടെയും പരിഗണിച്ചിട്ടില്ല.
വാളയാറില്‍ മരിച്ച മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. 2016 ഏപ്രില്‍ മാസം മുതല്‍ വാളയാറില്‍ ആത്മഹത്യ ചെയ്‌തെന്ന് കരുതപ്പെടുന്ന മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് രണ്ടാനച്ഛന്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗിക പീഡനവും ബലാത്സംഗവും കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും കുറ്റപത്രത്തിലുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയാണ് മക്കള്‍ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ നല്‍കിയ മൊഴി. പ്രതികള്‍ ബലാത്സംഗം ചെയ്യുന്നതിനാല്‍ ശരീരത്തില്‍ മുറിവുണ്ടാകുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടായിരുന്നു.
















