തിരുവനന്തപുരം: വാളയാർ സംഭവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും കേരളീയ പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്നും തപസ്യ കലാസാഹിത്യവേദി മുൻ സംസ്ഥാന അധ്യക്ഷനും കവിയുമായ പി നാരായണക്കുറുപ്പ്.
കാട്ടാള ഭരണത്തിന്റെ കരാള ഹസ്തങ്ങൾ കേരളത്തിലെ ജന ജീവിതത്തിൽ പിടി മുറുക്കുന്ന ഒരു അവസ്ഥ ആണ് ഇന്ന് സംജാതമായിരിക്കുന്നത്. വാളയാറിൽ രണ്ടു കൊച്ചു പെൺകുട്ടികളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ലൈംഗിക പീഡനത്തിന് ശേഷം പതിമൂന്നും ഒമ്പതും വയസ്സുള്ള പാവപ്പെട്ട ദളിത് പെൺകുട്ടികളെ കിരാതന്മാർ ക്രൂരമായി കൊല്ലുകയായിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. ജനങ്ങൾക്കു സംരക്ഷണം നൽകേണ്ട കേരളത്തിലെ ജനാധിപത്യ ഭരണ കൂടം കൊലപാതകികളെ സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണമായി മാറുകയാണ്.
പ്രതികളെ രക്ഷിക്കാൻ വേണ്ടി പിണറായിയുടെ സർക്കാർ കേസ് അട്ടിമറിക്കുകയായിരുന്നു. ഇത് ജനാധിപത്യമല്ല. കുറ്റവാളികൾക്ക് സംരക്ഷണവും ഇരയ്‌ക്കു ശിക്ഷയും ലഭിക്കുന്ന കാടൻ ഭരണ രീതി ആണ്. ഈ ധാർഷ്ട്യത്തിനു അറുതി വരുത്താൻ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ദേശീയ ബോധമുള്ള, ഭാരതീയ സംസ്കാരം കാത്തു സൂക്ഷിക്കുന്ന, സർവോപരി സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ പൈതൃകത്തിൽ വിശ്വസിക്കുന്ന സംഘടന എന്ന നിലയിൽ, തപസ്യ കലാ സാഹിത്യ വേദി, വാളയാർ പീഡന-കൊലപാതകത്തെയും കൊലപാതകികളെ സംരക്ഷിക്കുന്ന ഭരണ കൂടത്തിന്റെ കിരാത രീതിയെയും ശക്തമായി അപലപിക്കുന്നു. ഇത്തരം ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ഓരോ പൗരനും പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
















