തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടില്‍ ദുരൂഹമായി മരിച്ച ജയമാധവന്‍ നായരുടെ പേരില്‍ പുറത്തിറക്കിയ വ്യാജ ഒസ്യയത്ത് പുറത്ത്. മരണശേഷം എല്ലാ സ്വത്തുക്കളും കാര്യസ്ഥന് എന്ന് പേരില്‍ എഴുതിവെച്ച രേഖയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ജയമാധവന്റെ പേരിലുള്ള ഈ വില്‍പ്പത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ജയമാധവന്റെ ചികിത്സാ രേഖകള്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയമാധവനും, അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ ജയപ്രകാശും അടക്കമുള്ളവര്‍ താമസിച്ചിരുന്ന കൂടത്തില്‍ തറവാട്ടിലെ ഉമാമന്ദിരം എന്ന വീട് അടക്കം, എല്ലാ സ്വത്തുവകകളും രവീന്ദ്രന്‍ നായര്‍ക്കാണ് എന്നാണ് വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നത്.
താന്‍ അവിവാഹിതനാണ്, മക്കളില്ല, തന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് രവീന്ദ്രന്‍നായരാണ് അതിനാല്‍ എല്ലാ സ്വത്തുക്കളും രവീന്ദ്രന്‍ നായരുടെ പേര്‍ക്ക് എഴുതി വയ്‌ക്കുന്നു എന്നാണ് വില്‍പ്പത്രത്തിലുള്ളത്. തന്റെ മരണാനന്തരക്രിയകളും ചെയ്യേണ്ടത് രവീന്ദ്രന്‍ നായരാണെന്നും ഇതില്‍ പറയുന്നുണ്ട്.
2016ലാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന ലീന എന്ന സ്ത്രീയാണ് ഇതിലെ ഒന്നാം സാക്ഷി. 2017ലാണ് ജയമാധവന്‍ ദുരൂഹമായി മരിക്കുന്നത്. അതേസമയം സാക്ഷിയായതിന് ലീനയ്‌ക്ക് സ്വത്തിന്റെ ഒരുഭാഗം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തില്‍ അസ്വാഭാവികതയില്ലന്നുമുളള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കാര്യസ്ഥന്‍മാരായിരുന്ന രവീന്ദ്രന്‍ നായരും സഹദേവനും.
ഇതിനെ തുടര്‍ന്ന് വില്‍പ്പത്രം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണശേഷം കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ കോടതി രേഖകളും പോലീസ് പരിശോധിക്കും. ജയമാധവന്‍ മരിച്ചതിന് ശേഷം കോടതിയില്‍ ഭൂമി അവകാശപ്പെട്ട് എത്തിയവര്‍ ആരൊക്കെയെന്നും ഇവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതിനായി റവന്യൂ, റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും.
2017ല്‍ ജയമാധവന്റെ മരണം ദുരൂഹമാണെന്ന വാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനാഫലം വാങ്ങിയിട്ടില്ല. ഇതിന്റെ റിപ്പോര്‍ട്ടും പോലീസ് തേടും.
















