തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകർന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു പാര്‍ട്ടികളുടേയും പ്രചരണം അടിസ്ഥാനരഹിതമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ കിട്ടിയ വോട്ടുകളുടെ കണക്ക് ജന പിന്തുണയുടെ അടിസ്ഥാനമായി കണക്കാക്കിയാല്‍ എല്ലാ മുന്നണികളുടേയും പിന്തുണ കുറഞ്ഞതായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുമ്പോള്‍ ജനപിന്തുണയില്‍ ഏറ്റവും കുറവ് വന്നത് യുഡിഎഫിനാണ്. 2016ല്‍ യുഡിഎഫിന് അഞ്ച് മണ്ഡലങ്ങളില്‍ ആകെ കിട്ടിയത് 28,5012 ആണ്. ഇത്തവണ അത് 25,7165 ആയി. 27,947 വോട്ടിന്റെ കുറവ്. ഇടതുമുന്നണിക്ക് കുറഞ്ഞത് 7,068 വോട്ടാണ്. 2016ലെ 25,5648 വോട്ട് 24,8580 വോട്ടായി കുറഞ്ഞു. എന്‍ഡിഎക്ക് കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രം. വോട്ടുകുറവില്‍ പിന്നില്‍ നിന്നിട്ടും ബിജെപി തകര്‍ന്നു എന്ന പ്രചരണത്തിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ല.
വട്ടിയൂര്‍ക്കാവില്‍ 16,247 വോട്ടിന്റെ കുറവ് വന്നത് ചൂണ്ടികാണിച്ചും ബിജെപി തകര്‍ന്നു എന്നു വ്യാഖ്യാനിക്കുന്നു. ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറഞ്ഞ വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയില്‍ 28,645 വോട്ടുകളുമാണ് 2016ല്‍ കിട്ടിയതില്‍ നിന്ന് കുറഞ്ഞത്. ഇടതുമുന്നണിക്ക് അരൂരില്‍ 17,443 വോട്ടും കുറഞ്ഞു.
വോട്ടുകൂടിയ മണ്ഡലത്തിന്റെ കാര്യത്തിലും ബിജെപി ആണ് മുന്നില്‍. കോന്നിയില്‍ 2016ല്‍ കിട്ടിയതിനേക്കാള്‍ 23,073 വോട്ടുകളാണ് ഇത്തവണ കൂടിയത്. ഇടതുമുന്നണിക്ക് കൂടുതല്‍ വോട്ടു കൂടിയത് വട്ടീയൂര്‍ക്കാവിലാണ്. 16,247 വോട്ടുകള്‍. കോന്നിയില്‍ ജയിച്ചെങ്കിലും 2047 വോട്ടുകള്‍ മാത്രമാണ് ഇടതിനു കൂടിയത്. അരൂരിനു പുറമെ തോറ്റു എന്നു മാത്രമല്ല 2016 ല്‍ കിട്ടിയ വോട്ടു നിലനിര്‍ത്താനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. മഞ്ചേശ്വരത്ത് 4332 വോട്ടും എറണാകുളത്ത് 1729 വോട്ടും കുറഞ്ഞു. ബിജെപിക്കും സിപിഎമ്മിനും രണ്ടു മണ്ഡലങ്ങില്‍ വോട്ടു കൂടിയപ്പോള്‍ യുഡിഎഫിന് കൂടിയത് മഞ്ചേശ്വരത്ത് മാത്രം.

















