തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ അടുത്തമാസം അഞ്ചു മുതല്‍ എട്ടുവരെ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്)-2019ൽ കേരളത്തില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരുമടക്കമുള്ളവരുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്ന് ആര്‍ജിസിബിഐ ഡീന്‍ ഡോ. കെ സന്തോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളും, വകുപ്പുകളും, വിജ്ഞാന ഭാരതിയും(വിഭ)യും സംയുക്തമായാണ് ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഗവേഷണം, നവീനത്വം, ശാസ്ത്രം എന്നിവ ശാക്തീകരിക്കുന്ന രാഷ്‌ട്രം എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം. ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമായി 12,000 പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ആഘോഷിക്കുവാനുള്ള ഈ ഫെസ്റ്റിവലില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, നൂതന ആശയക്കാര്‍, കര്‍ഷകര്‍, സങ്കേതിക വിദഗ്ധര്‍, കലാകാര•ാര്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി), ശാസ്ത്രാഭിരുചിയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍)ലെ എമരിറ്റസ് പ്രൊഫ.ഡോ.സുരേഷ്ദാസ് ഉദ്ഘാടനം ചെയ്തു. ‘വൈറസ് -കെട്ടുകഥകള്‍ക്ക് പിന്നിലെ വസ്തുതകള്‍”എന്ന വിഷയത്തില്‍ ആര്‍ജിസിബി സയന്റിസ്റ്റ് ഡോ. ഇ. ശ്രീകുമാര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 150 ഓളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുകയും ലാബുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രധാന്‍ മന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴി ഓരോ എംപിക്കും അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ നിന്ന് പങ്കെടുപ്പിക്കാം. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും 145 ഓളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും. ശാസ്ത്ര ചലചിത്രങ്ങളുടെ പ്രദര്‍ശന മേളയും, 700 പേര്‍ പങ്കെടുക്കുന്ന വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോണ്‍ക്ലേവുമാണ് ഐഐഎസ്എഫ് -2019 ന്റെ സവിശേഷതകള്‍. കൂടാതെ യുവ ശാസ്ത്രജ്ഞരുടെ സമ്മേളനം, സയന്‍സ് എക്‌സ്‌പോ, ശാസ്ത്ര സാഹിത്യ ഫെസ്റ്റിവല്‍- ‘വൈജ്ഞാനിക’ എന്നിവയടക്കം 28 വ്യത്യസ്ത സെഷനുകളുണ്ടാകും.
കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സംഘടനയായി വിജ്ഞാന്‍ പ്രസാര്‍ ആണ് ഐഐഎസ്എഫ് -2019 നുവേണ്ടി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സിഎസ്‌ഐആര്‍, ഐഎസ്ആര്‍ഒ, ഐസിഎആര്‍, എഐസിടിഇ തുടങ്ങിയ 11 എജന്‍സികളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സി. ഫെസ്റ്റിവലിന്റെ വിശദവിവരങ്ങള്‍ www.scienceindiafest.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ വിഭ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. ദേവകുമാര്‍, വിജ്ഞാന്‍ പ്രസാര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
















