തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടാം പ്രതി സിസ്റ്റര്‍ സ്‌റ്റെഫി കന്യാചര്‍മത്തില്‍ അപൂര്‍വമായ രണ്ടുതരം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലളിതാംബിക കരുണാകരന്‍ സാക്ഷിമൊഴി നല്‍കി. തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാറിന് മുമ്പാകെയാണ് ഡോക്ടര്‍ സാക്ഷിമൊഴി നല്‍കിയത്. അടച്ചിട്ട കോടതി മുറിയ്‌ക്കുള്ളില്‍ പ്രതികളും പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂട്ടറും ബെഞ്ച് ക്ലാര്‍ക്കും ജഡ്ജിയും മാത്രമാണ് സാക്ഷി വിസ്താര വേളയില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരെയെല്ലാം പുറത്തു നില്‍ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
2008 നവംബര്‍ 25 നാണ് താന്‍ സ്‌റ്റെഫിയെ മെഡിക്കല്‍ പരിശോധന നടത്തി മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ തന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു. സെഫിയുടെ സ്തനങ്ങള്‍ യാതൊരു പിന്‍താങ്ങലുമില്ലാതെ ഞാഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇത് തുടര്‍ച്ചയായ ലൈംഗിക ബന്ധത്തില്‍ സംഭവിച്ചതാകാം. കന്യാചര്‍മത്തില്‍ വിരളമായി നടത്തുന്ന രണ്ടു തരം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഹൈമനോട്ടമി , ഹൈമനോ പ്ലാസ്റ്റി എന്നീ രണ്ടു തരം ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളത്. കന്യകയെന്ന് സ്ഥാപിക്കാനാകാം കന്യാസ്ത്രീയായ പ്രതി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയത്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് പ്രതിയെന്നും തന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടു.
ഹൈമനോട്ടമി ചെയ്യുന്നത് കന്യാചര്‍മം തുടക്കഭാഗം ഇടുങ്ങിയതിനാലും സുഗമമായ ലൈംഗിക ബന്ധം സാധ്യമാക്കാനുമാണ്. ഈ ശസ്ത്രക്രിയ ചെയ്യുന്നത് യോനിഭാഗം വിസ്തൃതി വര്‍ധിപ്പിക്കാനും സുഗമമായ ലൈംഗിക ബന്ധം പുലര്‍ത്താനുമാണ്. ഹൈമനോ പ്ലാസ്റ്റി ചെയ്തത് പൊട്ടിയ കന്യാചര്‍മം തുന്നിച്ചേര്‍ത്ത് പുനര്‍നിര്‍മിക്കാനാണ്. കൃത്രിമമായുണ്ടാക്കിയ കന്യാചര്‍മമായതിനാല്‍ അതില്‍ പാടുകളും തഴമ്പുകളും അടയാളങ്ങളും മൃദുത്വമില്ലായ്‌മയും കാണപ്പെട്ടു. താനും ഡോ.രമയും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്നും സാക്ഷി മൊഴി നല്‍കി.
















