കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകളിലെ ശുചി മുറികള്‍ക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഫോര്‍ട്ടു കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍. കൂടാതെ 325 ഫ്ളാറ്റുടമകളില്‍ 84 പേരെക്കുറിച്ച് ഇനിയും യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ട പരിഹാരത്തിന് അപേക്ഷിച്ചവരില്‍ 13 പേര്‍ക്കു മാത്രമേ മുഴുവന്‍ തുകയായ 25 ലക്ഷം രൂപ ലഭ്യമാകുകയുള്ളു. മറ്റുള്ളവര്‍ക്കു രേഖകളുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി കുറഞ്ഞ തുകയാണ് അനുവദിച്ചിട്ടുള്ളത്. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്‌ലാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്‌ളാറ്റ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും മാനുഷികപരമായ പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു.
ഉടമകളെക്കുറിച്ച് യാതൊരറിവുമില്ലാത്ത ഫ്‌ളാറ്റുകളെ ബില്‍ഡര്‍മാര്‍ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം എന്നും സൂചനയുണ്ട്. കരാര്‍വെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്‌ളാറ്റുകള്‍ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. രജിസ്ട്രേഷന്‍ വകുപ്പില്‍ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ.രജിസ്ട്രേഷന്‍ വകുപ്പില്‍നിന്ന് വിവരം ലഭിച്ചാല്‍ ഇവരെ ബന്ധപ്പെടും. അല്ലെങ്കില്‍, ഫ്‌ളാറ്റുകളിലെ സാധനങ്ങള്‍ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. ദുരൂഹമായ പണമിടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ കുരുക്കുകള്‍ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ കായല്‍ മലിനമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പൊളിച്ചിടുന്ന അവശിഷ്ടം നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ വിളിക്കും. ഹോളി ഫെയ്‌ത്ത് ഫ്‌ലാറ്റിനു തൊട്ടടുത്ത വീട്, ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തെ അങ്കണവാടി, ജെയ്ന്‍ കോറല്‍ കോവിനു സമീപത്തെ വീട് എന്നിവയ്‌ക്കു സുരക്ഷാ കവചം ഒരുക്കുമെന്നും സബ് കളക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്നു നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിനുള്ള ഫോം നഗര സഭയില്‍ ലഭ്യമാണെന്നും സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു.
















