മുംബൈ: രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനെ പ്രചരണത്തിനിറക്കാതെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സിപിഎം സംസ്ഥാന നേതൃത്വങ്ങള്‍. കേരള മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍,മഹാരാഷ്ട്രയില്‍ പ്രചാരണത്തിന് യെച്ചൂരിയും സുഭാഷിണി അലിയും ബൃന്ദാ കാരാട്ടുമൊക്കെ പട്ടികയിലുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് പ്രസക്തിയൊന്നുമില്ല. എങ്കിലും അടവുനയം, മുഖ്യശത്രു, മതേതര ബദല്‍ എന്നൊക്കെ അലറി വിളിച്ച് തങ്ങളിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം മഹാരാഷ്ട്രയില്‍ നടത്തുന്നത്.
വര്‍ളിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ ‘കരുത്ത്’ ബോധ്യപ്പെടും. ഡാങ്കെയുടെയും രണദിവെയുടെയും നാട്ടില്‍ ഒരു പഴയ കെട്ടിടത്തിലെ പൊടിപിടിച്ച ഒറ്റ മുറിയിലേക്ക് ഒതുക്കപ്പെട്ടു സിപിഎം. വാടക പ്രശ്നം കാരണം പലതവണ മാറിയാണ് ഇവിടെയെത്തിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മോശമല്ലാത്ത ഭൂതകാലമുണ്ട്. അടിയന്തരവാസ്ഥയ്ക്ക് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും 1978 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റും നേടാന്‍ സിപിഎമ്മിന് സാധിച്ചു. പിന്നീടങ്ങോട്ട് ഇറക്കം മാത്രമായിരുന്നു. 2014-ല്‍ 20 സീറ്റില്‍ മത്സരിച്ചെങ്കിലും എംഎല്‍എമാരുടെ എണ്ണം ഒന്നിലെത്തി. എട്ട് സീറ്റില്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് തവണ എംഎല്‍എയായിരുന്ന ജെ.പി. ഗവിറ്റിനെ രംഗത്തിറക്കിയെങ്കിലും മൂന്നാമതായി.
കോണ്‍ഗ്രസ്സുമായും എന്‍സിപിയുമായും പരസ്യവും രഹസ്യവുമായ ബന്ധമുണ്ടെന്ന് തുറന്നു പറയാന്‍ സംസ്ഥാന കമ്മിറ്റി അംഗമായ അജിത് അഭ്യാങ്കറിന് മടിയൊന്നുമില്ല. ദഹനു സീറ്റില്‍ യുപിഎ സഖ്യത്തിന് സ്ഥാനാര്‍ഥികളില്ല. സിറ്റിങ് സീറ്റായ കല്‍വനില്‍ യുപിഎക്ക് സ്ഥാനാര്‍ഥിയുണ്ട്. എന്നാല്‍ ഇത് സിപിഎമ്മിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന് രംഗത്ത് സജീവമായിരുന്ന കമ്യൂണിസ്റ്റുകളെ അടിച്ചോടിക്കാന്‍ കോണ്‍ഗ്രസ്സാണ് ശിവസേന രൂപീകരിച്ചതെന്ന് കാലങ്ങളായി സിപിഎം ആരോപിക്കുന്നുണ്ട്. ”ശിവസേനയുമായി നിരന്തര സംഘര്‍ഷങ്ങളുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ അവര്‍ക്കായിരുന്നു. ഈ പിന്തുണയുടെ ബലത്തിലാണ് 1970-ല്‍ സിപിഐ എംഎല്‍എ കൃഷ്ണ ദേശായിയെ ശിവസേന കൊലപ്പെടുത്തിയത്”. ഔദ്യോഗിക വെബ്സൈറ്റില്‍ സിപിഎം വിശദീകരിക്കുന്നു. അതേ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇപ്പോള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ വഞ്ചനയല്ലേയെന്ന ചോദ്യത്തിന് കാലം മാറിയില്ലേയെന്ന മറുചോദ്യമായിരുന്നു അജിത് അഭ്യാങ്കര്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളരാത്തതിന് പിളര്‍പ്പിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഇടത് സഖ്യത്തിലുള്ള സിപിഐക്ക് 16 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സിപിഐക്ക് വോട്ടുകളുടെ എണ്ണം നിര്‍ണായകമെന്നതിനാലാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്.
















