തിരുവനന്തപുരം: സര്‍ സയ്യദ് ദിനത്തില്‍ കോഴിക്കോട് എത്തുന്ന പ്രസിദ്ധ പുരാവസ്തു ഗവേഷകന്‍ പദ്മശ്രീ കെ കെ മുഹമ്മദിനെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും തടയാന്‍ കോപ്പുകൂട്ടി തീവ്രമുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍. സര്‍ സയ്യദ് ദിനത്തില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്റെ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് കെ കെ മുഹമ്മദ് എത്തുന്നത്. 19ന് നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യാതിഥി. അലിഗഢ് പൂര്‍വ വിദ്യാര്‍ഥിയായ കെ കെ മുഹമ്മദ് കഴിഞ്ഞ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് നേടിയതിന്റെ ഭാഗമായാണ് ആദരിക്കുന്നത്. എന്നാല്‍, അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ സ്ഥലത്ത് രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദായിരുന്നു. ഈ റിപ്പോര്‍ട്ട് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി തെളിവായി സ്വീകരിച്ചിരുന്നു. ഇതാണ് തീവ്രമുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ പങ്കെടുക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ കെ മുഹമ്മദിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് അലിഗഢ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ്. കെ കെ മുഹമ്മദിനെ ആദരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എസ്എസ്എഫ് പരസ്യമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
വിവാദമായ തര്‍ക്ക മന്ദിരത്തിനു താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രപരമായി മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് കെ.കെ മുഹമ്മദ് കണ്ടെത്തിയത്. വാസ്തവത്തില്‍, രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍ ഒരു വലിയ ക്ഷേത്രഘടന ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. 1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 1976-77 കാലഘട്ടത്തിലാണ് ആദ്യത്തെ ഖനനം നടത്തിയത്. താന്‍ ആ സംഘത്തിലെ അംഗവും ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്ലീമുമായിരുന്നു.1971 നും 1977 നും ഇടയില്‍ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സംസ്‌കാരം എന്നിവയുടെ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ് നൂറുല്‍ ഹസന്റെ സമയത്താണ് ഖനനം നടന്നത്. ഖനനത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. വിവാദമായ മന്ദിരം പോലീസിന്റെ കസ്റ്റഡിയിലായിരുന്നു, സാധാരണ സന്ദര്‍ശകരെയൊന്നും അകത്തേക്ക് അനുവദിച്ചില്ല. എന്നാല്‍ ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. മാത്രമല്ല, അയോദ്ധ്യ പ്രശ്‌നം ഇപ്പോഴത്തേതു പോലെ അത്ര ഗൗരവമേറിയത് ആയിരുന്നില്ല. ഗവേഷക സംഘം അകത്തേക്ക് കടന്നപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ് കണ്ടെത്തിയിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ് രണ്ടാമത്തെ ഖനനം നടത്തിയത്. അപ്പോഴേക്കും പള്ളി നശിപ്പിക്കപ്പെട്ടിരുന്നു. ഖനനത്തിന് മുമ്പ് റഡാര്‍ (ജിപിആര്‍) സര്‍വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന് കണ്ടെത്തി. നിരവധി അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരാവസ്തു ഗവേഷകരായ ഹരി മഞ്ജി, ബി.ആര്‍. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഖനനം നടത്തിയത്. ആദ്യത്തെ ഖനന വേളയില്‍ പള്ളിയില്‍ 12 ക്ഷേത്രസ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പല തൂണുകളും നില്‍ക്കുന്ന അടിത്തറകളും ഖനനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ ഖനനത്തില്‍ 17 വരികളിലായി 50 ലധികം തൂണുകളുടെ അടിത്തറ കണ്ടെത്താനായി. അതിനര്‍ത്ഥം ക്ഷേത്രത്തിന്റെ ഘടന ഗംഭീരവും വലുതുമായിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ തീര്‍ത്ഥജലം ഒഴുകുന്ന പ്രണാലിയും സംഘം കണ്ടെത്തി. മുതലയുടെ മുഖത്തിന്റെ ആകൃതിയിലുളള മകര പ്രണാലിയായിരുന്നു അത്. ഗംഗാ നദിയെ സൂചിപ്പിക്കുന്നതാണ് മുതലയുടെ ആകൃതി. ചില ക്ഷേത്രങ്ങളില്‍ നിങ്ങള്‍ ശ്രീകോവിലിനു സമീപം എത്തും മുന്‍പ് രണ്ടു ശില്‍പങ്ങളെ കാണനാകും. ഒന്ന് മുതലയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. മറ്റൊന്ന് ആമയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. അതായത് പവിത്രമായ ശ്രീകോവിലിന് അടുത്തേക്ക് നിങ്ങള്‍ എത്തും മുന്‍പ് ഗംഗ, യമുന, സരസ്വതി നദിജലത്താല്‍ ശുദ്ധരായി എന്നാണു വിശ്വാസം. ഇതിനെല്ലാം അര്‍ത്ഥം ഈ ഭൂമിയില്‍ വളരെ ചിരപുരാതനവും അതിവിപുലവുമായി ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നാണെന്ന് മുഹമ്മദിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് കേരളത്തിലെ മുസ്ലീംതീവ്രവാദസംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. മുഹമ്മദിനെ കോഴിക്കോട് വെച്ച് തടയാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
















