ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ തന്നെ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം. ബുധനാഴ്ച പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തിലാണു ഈ പ്രവചനം. ലോകം കണ്ടതില്‍ ഏറ്റവും മാരകമായ യുദ്ധമാകും 2025ഓടെ ഉണ്ടാവുകയത്രെ. യുദ്ധത്തില്‍ ഏകദേശം 10 കോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും. കൂടാതെ, ആഗോള പട്ടിണിക്കും ഭൂമിയില്‍ കൊടുംതണുപ്പിനും യുദ്ധം കാരണമാകും. രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചത് ഏകദേശം എട്ടു കോടി ജനങ്ങളാണെന്നാണു കണക്ക്. യുഎസ് ആസ്ഥാനമായുള്ള സയന്‍സ് അഡ്വാന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് പ്രവചനം.
പ്രബന്ധത്തിന്റെ പ്രവചന പ്രകാരം യുദ്ധമുണ്ടാകാനുള്ള സാഹചര്യം ഇങ്ങനെ- 2025 ല്‍ തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ ആക്രമിക്കുകയും മിക്ക എംപിമാരെയും കൊല്ലുകയും ചെയ്യും.. ഇതിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലേക്ക് യുദ്ധ ടാങ്കുകള്‍ അയയ്‌ക്കുന്നു. പരിഭ്രാന്തരായ പാകിസ്ഥാന്‍ ഇന്ത്യക്കു നേരേ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നു. തുടര്‍ന്ന് മാരകമായ ആണവയുദ്ധത്തിലേക്ക് ഇതു വഴിമാറുന്നു.
ആണവ ബോംബുകള്‍ പുറത്തുവിടുന്ന കട്ടിയുള്ള കറുത്ത പുകയുടെ മെഗാറ്റോണുകള്‍ സൂര്യപ്രകാശത്തെ തടയുകയും ആഗോള തണുപ്പിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. യുദ്ധത്തിനു ശേഷം രേഖപ്പെടുത്തിയ താപനില കഴിഞ്ഞ ഹിമയുഗത്തിനു തുല്യമാകുന്നു. തുടര്‍ന്നു ആഗോളതലത്തില്‍ കൊടുംപട്ടിണിയും ഉണ്ടാകുന്നു. ഇതുമൂലവും ജനങ്ങള്‍ മരിക്കുന്നു. ഒരു ദശാബ്ദക്കാലം വരെ സൂര്യപ്രകാശം കൃത്യമായി കാണാനാകില്ലെന്നും ഗവേഷണ പ്രബന്ധത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കും പാകിസ്ഥാനും നിലവില്‍ 150 ഓളം ആണവായുധങ്ങള്‍ വീതമുണ്ടെന്നാണു റിപ്പോര്‍ട്ട്. 2025 ഓടെ ഈ സംഖ്യ വളരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ആണവശക്തികളായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഗവേഷണ പ്രബന്ധത്തിന്റെ പ്രവചനമെന്നതും ശ്രദ്ധേയം.















