ഇസ്ലാമാബാദ്: കശ്മീരിലെ ജനതയെ സഹായിക്കുന്നത് ജിഹാദ് ആണെന്ന് വീണ്ടും പ്രകോപനവുമായി പാക് പ്രധാനമന്ത്രി. ലോക രാഷ്‌ട്രങ്ങള്‍ പിന്തുണച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ കശ്മീരിനായി പിന്തുണയ്‌ക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
അമേരിക്കയില്‍ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഇസ്ലാമാബാദ് വിമാനതാവളത്തില്‍ തിരിച്ചെത്തിയ ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. യുഎന്നില്‍ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി അവതരിപ്പിച്ചെങ്കിലും ഇന്ത്യ അതിനെ രൂക്ഷമായി വിമര്‍ശിച്ച് തക്ക മറുപടി നല്‍കുകയായിരുന്നു. കൂടാതെ ലോക രാഷ്‌ട്രങ്ങളുടെ പിന്തുണ പാക്കിസ്ഥാന്‍ തേടിയെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് പല രാജ്യങ്ങളും മറുപടി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പുതിയ പ്രസ്താവന.
കശ്മീര്‍ വിഷയം ജിഹാദാണ്. സമയം മോശമാണെങ്കിലും മനസ് കൈവിടാതെ നാം ഈ പോരാട്ടത്തില്‍ ഏര്‍പ്പെടണം. പാക്കിസ്ഥാന്‍ ഒപ്പം നിന്നാല്‍ കശ്മീര്‍ ജനത ജയിക്കും. അല്ലാഹു നമ്മളോട് എന്നും സന്തുഷ്ഠനായിരിക്കണം. അതിനാല്‍ അത് ചെയ്യണമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന് ലഭിച്ച സമയത്തില്‍ ഭൂരിഭാഗവും കശ്മീര്‍ സംബന്ധിച്ചുള്ള വിഷയമാണ് പാക് പ്രധാനമന്ത്രി ഉന്നയിച്ചത്. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ സംഘര്‍ഷത്തിലായാല്‍ അത് ലോകത്തിന്റെ അതിരുകള്‍ക്ക് അപ്പുറം വളരുന്ന പ്രശ്‌നമാകും എന്നും ഇമ്രാന്‍ സൂചിപ്പിച്ചു.
അതിനു ശേഷം യുഎന്നില്‍ സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്റെ യുദ്ധ മുന്നറിയിപ്പിനെ തള്ളി. ഇന്ത്യ ഒരിക്കലും യുദ്ധമല്ല ലോകത്തിന് നല്‍കിയത്. ബുദ്ധന്റെ സന്ദേശമായ സമാധാനമാണെന്ന് മോദി പറഞ്ഞു.
















