തിരുവനന്തപുരം: നാട്ടറിവുകളും നാട്ടുവൈദ്യവും നാടിന്റെ രക്ഷയ്‌ക്ക് എന്ന സന്ദേശവുമായി നാട്ടുവൈദ്യത്തിന്റെ പാരമ്പര്യവും ചരിത്രവും ശാസ്ത്രീയതയും പ്രായോഗിക ഫലസിദ്ധിയും സമൂഹത്തിലെത്തിക്കാനായി 2019 ഡിസംബർ ഏഴ് മുതൽ15 വരെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ രണ്ടാമത് വൈദ്യമഹാസഭ മഹാസമ്മേളനം സംഘടിപ്പിക്കുന്നു. നാട്ടറിവുകളുടേയും നാട്ടുവൈദ്യത്തിന്റെയും നന്മകൾ നാടിന്റെ രക്ഷയ്‌ക്കായി സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സന്നദ്ധസംഘടനകളുടേയും പാരമ്പര്യ നാട്ടുവൈദ്യസംഘടനകളുടേയും സമഗ്രചികിത്സാ വിദഗ്ധരുടേയും ജൈവകർഷകരുടേയും സാമൂഹിക, സാംസ്ക്കാരിക, മാധ്യമപ്രവർത്തകരുടേയും പൊതുവേദിയും കൂട്ടായ്‌മയുമാണ് വൈദ്യ മഹാസഭ.
സംസ്ഥാനതല പാരമ്പര്യ നാട്ടുവൈദ്യസംഗമം, നാട്ടറിവ് പഠനക്ലാസ്സുകൾ, ഗൃഹൗഷധികളുടേയും അപൂർവ്വ ഔഷധസസ്യങ്ങളുടെയും പ്രദർശനം, വില്പന, പ്രമുഖ പാരമ്പര്യ – സിദ്ധ – മർമ്മ – കളരി – വിഷ – ആദിവാസി – ഒറ്റമൂലി – നാട്ടറിവ് – നാട്ടുവൈദ്യ പ്രതിഭകളും സമഗ്രചികിത്സാ വിദഗ്ധരും നേതൃത്വം നൽകുന്ന നാട്ടുവൈദ്യ ചികിത്സാക്യാമ്പ്, നാടൻപശുവും പഞ്ചഗവ്യ ചികിത്സയും ദേശീയ സെമിനാർ, പാരമ്പര്യ നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയതയും സാധ്യതകളും ദേശീയ ശില്പശാല എന്നിവയാണ് പ്രധാന പരിപാടികൾ. ഇതോടൊപ്പം സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്നേഹസംവാദം, കളരിപയറ്റ് തുടങ്ങിയ നാടൻ കലാ-കായിക പ്രകടനങ്ങളും സംഗീത-നൃത്ത പരിപാടികളും ഉണ്ടായിരിക്കും.
സംസ്ഥാനതല പ്രചരണ പരിപാടികൾ
ഒക്ടോബർ രണ്ടിന് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപം ആഡിറ്റോറിയത്തിൽ നടക്കുന്ന സൗജന്യ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പോടെ സംസ്ഥാനതല പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ചികിത്സാ ക്യാമ്പ്, പഠനക്ലാസ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വൈദ്യ മഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. ഹാബിറ്റാറ്റ് ടെക്നോളജിഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ജി. ശങ്കർ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം നഗരസഭ കൗൺസിലർ ഡോ. ബി.വിജയലക്ഷ്മി, മുൻകൗൺസിലർ കെ. മഹേശ്വരൻനായർ, സംസ്ഥാന ഔഷധ സസ്യ ബോർഡ് എക്സി.അംഗം ഡോ. പി. സൻജീവ്കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.
രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെ നടക്കുന്ന സൗജന്യ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പിന് വി.ടി. ശ്രീധരൻവൈദ്യർ (ശ്രീ പുനർജനി ആയുർവ്വേദആശുപത്രി & റിസർച്ച് സെൻറർ, ചോറോട്-വടകര), പ്രൊഫ. എ. വിജയൻ (രാജീവ്ഗാന്ധി സഹകരണ ആശുപത്രി, കല്ലേക്കാട്, പാലക്കാട്), ജോസ് പാറശ്ശേരി വൈദ്യർ ഇടുക്കി, സുനിൽ ബാബു വൈദ്യർ (ജില്ലാ സെക്രട്ടറി, TPCV), ഡെന്നിസൻ വൈദ്യർ (പ്രസിഡന്റ്, അഗസ്തീശ്വര പാരമ്പര്യ സിദ്ധ മർമ്മ ചികിത്സാ സംഘം), അബ്ദുൾ ജലീൽ ഗുരുക്കൾ (മർമ്മ റിഹാബ് സെൻറർ, കൊച്ചി), വള്ളക്കടവ് സലീം ആശാൻ (എ. എസ്. മർമ്മ തിരുമ്മു വൈദ്യശാല), എ. അനിൽ കുമാർ വൈദ്യർ (ശ്രീനീലകണ്ഠ വിലാസം പാരമ്പര്യ വിഷവൈദ്യശാല, നന്നാട്ടുകാവ്, പോത്തൻകോട്), യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ (ഡയറക്ടർ, IPYHA & ആത്മദർശൻ യോഗ സേവാ സമിതി), വി. വിജയകുമാർ (ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം), പ്രമുഖ അക്യുപംക്ചർ ചികിത്സകരായ ആര്യനാട് ജോയി, വി.വി. ഹേന, SAPPORTT, ശാന്തിഗ്രാം ആരോഗ്യനികേതനം തുടങ്ങിയയിടങ്ങളിൽ നിന്നുള്ള അക്യുപ്രഷർ, സുജോക് തുടങ്ങിയ സമഗ്രചികിത്സാ വിദഗ്ധരും നേതൃത്വം നൽകും.
ഒക്ടോബർ മാസത്തിൽ എല്ലാ ജില്ലാകളിലും നാട്ടുവൈദ്യ ചികിത്സാക്യാമ്പുകളും പ്രചാരണ സമ്മേളനങ്ങളും സ്വാഗതസംഘ രൂപീകരണയോഗങ്ങളും നടക്കും. ഒപ്പം വിദ്യാർത്ഥികൾക്കായുള്ള നാട്ടറിവ് –ജൈവ വൈവിധ്യ സംരക്ഷണ ക്വിസ്, ഉപന്യാസ രചന, ചിത്രരചനാ മത്സരങ്ങൾ, ഗ്രാമപഞ്ചായത്ത് തല ബോധവൽക്കരണ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. മാധ്യമ- ഫോട്ടോ – വീഡിയോഗ്രാഫർമാരുടേയും വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യൻ മാരേയും അവരുടെ ചികിത്സാരീതികളേയും വിജയകഥകളേയും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി “മൃത്യോർ മാ അമൃതം ഗമയ” എന്ന പേരിൽ ജനകീയ വീഡിയോ ഡോക്കുമെൻററി നിർമ്മാണ മത്സരവും സംഘടിപ്പിക്കും.
നവംബർ ഒന്നിന് സംസ്ഥാനതല നാട്ടറിവ്-നാട്ടുവൈദ്യ സംരക്ഷണ “വാഹന പ്രചരണ ജാഥ” കാസർഗോഡ് നിന്നും ആരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. നവംബർ 15 മുതൽ ഡിസംബർ 3വരെ എല്ലാ ജില്ലകളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് നാട്ടറിവ് – നാട്ടുവൈദ്യ ബോധവൽക്കരണ ക്ലാസുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും നടത്തും.
ഡിസംബർ 7 മുതൽ 15 വരെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റിസെന്ററിൽ വൈദ്യ മഹാസഭ മഹാസമ്മേളനം, നാട്ടറിവ്-നാട്ടുവൈദ്യ പ്രദർശനം, ചികിത്സാക്യാമ്പ്, ദേശീയ ശില്പശാല തുടങ്ങിയ പരിപാടികൾ നടക്കും.
ദേശീയ പരിപാടികൾ
വൈദ്യമഹാസഭയോടനുബന്ധിച്ച് രണ്ടു ദേശീയ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 11, 12 തീയതികളിൽ നാടൻപശുവും പഞ്ചഗവ്യ ചികിത്സയും ദേശീയ സെമിനാർ. ഡിസംബർ 13-15 വരെ നാട്ടറിവ് നാട്ടുവൈദ്യത്തിന്റെ ചരിത്രവും സമകാലിക പ്രസക്തിയും ശാസ്ത്രീയതയും എന്ന വിഷയത്തെക്കുറിച്ചുള്ള ദേശീയശില്പശാല നടക്കും. ദേശീയ സെമിനാറുകൾ, പരിശീലനങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 2 ന് ആരംഭിക്കും.
പങ്കാളികൾ
കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ പ്രമുഖർ, പരിസ്ഥിതി – ശാസ്ത്ര -സാങ്കേതികവിദഗ്ധർ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ – സാംസ്കാരിക നേതാക്കൾ, പരിസ്ഥിതി – സാമൂഹിക പ്രവർത്തകർ, ജൈവകർഷകർ, നാട്ടറിവ് – നാട്ടുവൈദ്യ സംഘടനാ പ്രതിനിധികൾ എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും.
















