ലക്‌നൗ: പൊതുഖജനാവിലെ പണം കൊണ്ടു മന്ത്രിമാരുടെ ആദായനികുതി അടയ്‌ക്കുന്ന രീതി അവസാനിപ്പിച്ച് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വര്‍ഷങ്ങളായി യുപിയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന പോരുന്ന രീതിക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിരാമമിട്ടത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായനികുതി നല്‍കുന്നത് പൊതുഖജനാവില്‍ നിന്നായിരുന്നു. 1981ല്‍ സംസ്ഥാനത്ത് പാസാക്കിയ ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസിലിനിയസ് ആക്ടാണ് മന്ത്രിമാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയില്‍നിന്ന് ചിലവഴിച്ചതെന്നാണു ധനമന്ത്രാലയത്തിന്റെ പുറത്തുവന്ന കണക്കുകള്‍.
വി. പി. സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1981ല്‍ ആയിരുന്നു ഉത്തര്‍പ്രദേശില്‍ ഈ നിയമം പാസാക്കിയത്. അന്നത്തെ മന്ത്രിമാരില്‍ പലരും താഴ്ന്ന ജീവിതസാഹചര്യത്തില്‍ നിന്നുള്ളവരായതിനാല്‍ ആദായനികുതി അവര്‍ക്ക് അധികബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിയമം അവതരിപ്പിച്ചത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് നിയമസഭ ഇത് പാസാക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യങ്ങള്‍ മാറുകയും പല സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തിലെത്തുകയും ചെയ്തിട്ടും ആരും ഈ നിയമത്തില്‍ മാറ്റംവരുത്തിയിരുന്നില്ല.പല സര്‍ക്കാരുകള്‍ക്കു മുന്നിലും ഈ ആവശ്യം വന്നിരുന്നെങ്കിലും മന്ത്രിസഭ ചേര്‍ന്ന ശേഷം നിയമം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പൊതുഖജനാവിലെ പണം മന്ത്രിമാരുടെ സ്വകാര്യനികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതേത്തുടര്‍ന്നാണു നാലു പതിറ്റാണ്ടോളം തുടര്‍ന്ന വന്ന രീതി ഒറ്റ ദിവസം കൊണ്ടു ഇല്ലാതാക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചത്.
















