ന്യൂദല്‍ഹി: മുപ്പതു വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1990 ജനുവരി 25ാം തീയതി. വഴി ചോദിക്കാനെന്ന വ്യജേനെയാണ് രവി ഖന്നയേയും കൂട്ടരേയും യാസിന്‍ മാലിക് കാറിനരികിലേക്ക് വിളിച്ചത്. വഴി പറഞ്ഞു കൊടുത്തുകൊണ്ടിരുന്ന രവി ഖന്നയ്‌ക്കുനേരെ വളരെപ്പെട്ടന്ന് നിറയെ വെടിയുണ്ടകള്‍ പായിച്ചു. രവി ഖന്നയടക്കം നാല് സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ശബ്ദം കേട്ടുവന്ന ശാലിനി ഖന്ന കണ്ടത് ചേതനയറ്റുകിടക്കുന്ന ഭര്‍ത്താവിനെയാണ്. 27 റൗണ്ട് വെടിയുതിര്‍ത്തായിരുന്നു യാസിന്‍ മാലിക് രവി ഖന്നയെ കൊലപ്പെടുത്തിയത്.
യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് തന്റെ ഭര്‍ത്താവിനെ മാത്രമല്ലെന്നും ഒരു കുടുംബത്തെ ഒന്നാകെയാണെന്നും കൊല്ലപ്പെട്ട സ്‌ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ ശാലിനി ഖന്ന. തങ്ങളുടെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കുകയാണ് അയാള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. യാസിന്‍ മാലിക്കിനെ ബുധനാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
പട്ടാപകല്‍ നടന്ന സംഭവത്തില്‍ ദൃക്സാക്ഷികളായി ഫ്ലൈറ്റ് ലെഫ്റ്റ്നന്റെ് ബി.ആര്‍.ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ ഉണ്ടായിരുന്നിട്ടും ഈ കേസ് പല ആവശ്യങ്ങള്‍ക്കുമായി അന്നുമുതലുള്ള സര്‍ക്കാരുകള്‍ ഇഴച്ചുനീക്കി. കൊലപാതകത്തിന് ശേഷം 1990കളുടെ പകുതിയിലാണ് ഭീകരവാദിയായിരുന്ന യാസിന്‍ മാലിക് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. കാശ്മീരിലെ ഭീകരവാദത്തിന് മറ പിടിയ്‌ക്കാനായി പാലസ്തീന്‍ മാതൃകയില്‍ യാസിന്‍ മാലിക് തുടങ്ങിയ പ്രസ്ഥാനമാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫണ്ട്. അതോടെ സാംസ്‌കാരിക നായകക്കുപ്പായമിട്ടു നടന്ന പല ഇടതു ലിബറലുകളുടെയുമുള്‍പ്പെടെ അടുത്തയാളായി യാസിന്‍ മാലിക്. പാകിസ്ഥാനില്‍ നിന്ന് പണം കടത്തി ഭീകരവാദത്തിനായി പല രീതിയില്‍ നല്‍കുകയായിരുന്നു യാസിന്‍ മാലിക്കിന്റെ യഥാര്‍ത്ഥ ജോലി.
2006 ഫെബ്രുവരി 17നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാലിക്കിനോട് ചര്‍ച്ച നടത്തി അയാള്‍ക്ക് ഹസ്തദാനം നല്‍കിയപ്പോള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ അപമാനിക്കുകയായിരുന്നുവെന്ന് ശാലിനി ഖന്ന പറയുന്നു. ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് മാലിക്. ഭീകരവാദികളോട് സന്ധിചെയ്യാനും ഹസ്തദാനം നല്‍കാനുമല്ല ആ നീചന്‍മാരെ ജയിലിനുള്ളിലാക്കാന്‍ കരുത്തുള്ള ഒരു ഭരണകൂടം വന്നത് അശ്വാസമെന്ന് അവര്‍ പറയുന്നു. ഭീകരവാദത്തിനു വേണ്ടി കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസും ഒപ്പം രവി ഖന്നയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസും യാസിന്‍ മാലികിനെതിരെ ചുമത്തിയിട്ടുണ്ട്.
















