കാസര്‍ഗോഡ്: മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേരളത്തില്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിക്കെതിരെയാണ് പോലീസ് പുതിയ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഭാര്യാ സഹോദരന്റെ വാട്‌സ്ആപ്പ് ഫോണിലേക്ക് മുത്തലാഖ് ചൊല്ലിയതിന്റെ വാട്‌സ്ആപ്പ് സന്ദേശം അയച്ചതായാണ് മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതി. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവ് കുഡ്‌ലുവിലെ ബളിനീര്‍ ബി.എം അഷ്‌റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അഷ്‌റഫ് ഫോണിലേക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്‌റഫിനെതിരെ ടൗണ്‍ പൊലീസ് പരാതി നല്‍കിയിരുന്നു. മുത്തലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല.
എന്നാല്‍ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2007ല്‍ വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. വിവാഹത്തിന് 20 പവനും രണ്ട് ലക്ഷം രൂപയും അഷ്‌റഫിന് നല്‍കിയിരുന്നു. പരാതിയില്‍ യുവതി ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധന നിയമ പ്രകാരം നേരത്തെ സംസ്ഥാനത്ത് ആദ്യ അറസ്റ്റ് നടന്നിരുന്നു. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍ തയാറായില്ല. തുടര്‍ന്നാണ് പരാതിയുമായി യുവതി കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായരുന്നു.
















