തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞ് ശശി തരൂര്‍ എം.പി ഡിജിറ്റല്‍ മീഡിയാ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മീഡിയ സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് അദേഹം രാജിവെച്ചത്. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരെ അദേഹം യോഗത്തില്‍ തുറന്നടിച്ചു. എന്നിട്ടാണ് രാജി പ്രഖ്യാപനം നടത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനല്‍, രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഡിജിറ്റല്‍ മീഡിയ സെല്‍. ചെയര്‍മാനായി ശശി തരൂരിനെയും കണ്‍വീനറായി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയും നിയമിച്ചത് കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച നിലപാടില്‍ ഉറച്ച് നിന്നതില്‍ ശശി തരൂരിനെതിരെ സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്വി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെയാണ് അവരെ പിന്തുണച്ച് തരൂര്‍ പ്രസ്താവനയിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറ്റം മാത്രം പറഞ്ഞാല്‍ ജനം കേള്‍ക്കില്ല. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരൂരിന്റെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗതെത്തി. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍,ചെന്നിതലക്ക് തിരിച്ചടിയായി ശശി തരൂര്‍ നിലപാടില്‍ ഉറച്ചു നിന്നു. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമെന്നും തരൂര്‍ വ്യക്തമാക്കി.
















