ന്യൂദല്‍ഹി: ഭീകരവിരുദ്ധ വേട്ടയില്‍ ഇന്ത്യയുടെ നിര്‍ണായക പ്രഖ്യാപനം. പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍പെട്ട മസൂദ് അസര്‍, ഹഫീസ് സെയ്ദ്, സാക്കി ഉര്‍ റഹ്മാന്‍ ലഖ് വി എന്നിവരേയും ദാവൂദ് ഇബ്രാഹിമിനേയും ഇന്ത്യ വ്യക്തിഗത ഭീകരരായി പ്രഖ്യാപിച്ചു. അടുത്തിടെ പാസായ യുഎപിഎ നിയമഭേദഗതിയുടെ അടിസ്ഥാനാത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. മസൂദ് അസര്‍ ജയ്‌ഷെ ഇ മുഹമ്മദ് തലവനാണ്. യുഎന്‍ വരെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരന്‍. ഹഫീസ് സെയ്ദാകട്ടെ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമാണ്. സാക്കി ഉര്‍ റഹ്മാന്‍ ലഖ് വിയും ലഷ്‌കര്‍ നേതാവും എന്‍ഐഎയുടെ പട്ടികയിലെ പ്രധാന ഭീകരനുമാണ്. മുംബൈ സ്‌ഫോടനക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ) ഭേദഗതി കഴിഞ്ഞ സമ്മേളനത്തിലാണ് ബില്‍ ലോക്സഭാ പാസാക്കിയത്. ഈ നിയമ പ്രകാരം സംഘടനകളെ കൂടാതെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തകളെ ഭീകരരായി പ്രഖ്യാപിച്ച കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താം. സംഘടനകള്‍ക്കു പുറമെ തീവ്രവാദം നടത്തുന്ന വ്യക്തികളെയും പേരില്‍ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കും സര്‍ക്കാരിനും വിപുലാധികാരം നല്‍കുന്നതയിരുന്നു നിയമഭേദഗതി ബില്‍. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എന്‍ഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നതെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയാകും.
ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ ബില്‍ നിലവില്‍ വന്നതോടെ അധികാരം ലഭിച്ചു. വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതിയോടെ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. ഡിഎന്‍എ ബില്ലില്‍ ദേശീയ, മേഖലാ തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്കുകള്‍ക്കു നിര്‍ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുളള വിവരങ്ങള്‍, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎന്‍എ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കും.
















