ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നഷ്ടമായ ജനപിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉപയോഗിച്ച കശ്മീരിലെ വീഡിയോ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ യുഎന്നിന് കത്തും നല്‍കി കഴിഞ്ഞു. പാക് മനുഷ്യാവകാശ കമ്മീഷന്‍ ഷിറീന്‍ മസാരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണെന്നും ജനങ്ങള്‍ മരിക്കുകയാണെന്നുമുള്ള രാഹുലിന്റെ പൊള്ളവാദമാണ് യുഎന്നിന് മുന്നിലെത്തുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീരില്‍ സംഭവിച്ച മൂന്ന് മരണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാനും വിഘടനവാദികളും ആയിരുന്നു.
വീഡിയോയ്‌ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ തന്നെ ട്വീറ്റിലും ഇക്കാര്യം അറിയിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. കശ്മീരിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്നുമാണ് രാഹുല്‍ അറിയിച്ചത്.
കൂടാതെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള നടപടികളാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും കൈക്കൊണ്ടിരിക്കുന്നത്. വിഘടനവാദികളെ പിന്തുണച്ച് താഴ്‌വരയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും പാക്കിസ്ഥാന്‍ ശ്രമം നടത്തി വരുന്നുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ലോക രാഷ്‌ട്രങ്ങളുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയിച്ച് ലോക നേതാക്കള്‍ ആവശ്യം തള്ളുകയാണ് ചെയ്തത്. ഇക്കാര്യം ഐക്യരാഷ്‌ട്രസഭയില്‍ ഉന്നയിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ഭൂരിഭാഗം ലോകരാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്‌ക്കൊപ്പമാണ്.ഇതു പാക്കിസ്ഥാനെ ചൊടിപ്പിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ട്രംപും ഇന്ത്യയ്‌ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചൊടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അവസാന പിടിവള്ളിയെന്ന നിലയ്‌ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ യുഎന്നിന് കത്തയച്ചത്.
















