ന്യൂദല്‍ഹി: കനത്തമഴയില്‍ ഹിമാചല്‍ പ്രദേശിലെ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സിനിമാ സംഘത്തെ രക്ഷപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാത്രി ഒന്‍പതോടെ സംഘത്തെ കോക്‌സാര്‍ ബേസ് ക്യാമ്പിലെത്തിക്കും. എല്ലാവരും സുരക്ഷിതരാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സ്ഥലത്ത് സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധന്‍ അറിയിച്ചു.
വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സംഘം മൂന്നാഴ്ച മുന്‍പാണ് ഛത്രുവിലെത്തിയത്. കനത്ത മഞ്ഞുവീഴ്ചയയേും മഴയേയും തുടര്‍ന്ന് മുപ്പതംഗ സംഘം പ്രദേശത്ത് കുടങ്ങുകയായിരുന്നു. റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാതെയായി. വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിവരമറിയിച്ചതോടെയാണ് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങിയത്.
ഷൂട്ടിംഗ് സംഘത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഹിമാചല്‍ പ്രദേശ് കൃഷിമന്ത്രി റാംലാല്‍ മാര്‍ക്കണ്ഡേ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ച് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, തന്റെ ഇടപെടലിലാണ് സംഘത്തെ രക്ഷപ്പെടുത്തിയതെന്ന അവകാശവാദവുമായി കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ. സമ്പത്ത് രംഗത്തെത്തി. താന്‍ ഹിമാലന്‍ മുഖ്യമന്ത്രിയുടെയും ഓഫീസുമായി സംസാരിച്ചെന്നും ഇതിനെ തുടര്‍ന്നാണ് സംഘത്തെ രക്ഷപ്പെടുത്തിയതെന്നും സമ്പത്ത് അവകാശപ്പെട്ടു.
















