ന്യുദല്‍ഹി: 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രത്തുൽ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളെ ചോദ്യം ചെയ്തു. പുരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോസര്‍ ബെയറിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ രതുല്‍ പുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി (രതുലിന്റെ അമ്മയും കമല്‍നാഥിന്റെ സഹോദരിയും) സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരേയും സിബിഐ കേസെടുത്തു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുരളി ചേട്ടൂരി നല്‍കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്തെന്നും അപഹരിച്ചെന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനു വ്യാജരേഖകള്‍ നല്‍കിയെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ചോപ്പര്‍ അഴിമതിയില്‍ 3,600 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയാണ് പുരി. കേസില്‍ തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് (എന്‍ബിഡബ്ല്യു) റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുരിയുടെ അപേക്ഷയില്‍ പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ ഓഗസ്റ്റ് 21 ന് ഉത്തരവ് പുറപ്പെടുവിക്കും.
സിഡികള്‍, ഡിവിഡികള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് മോസെര്‍ ബെയര്‍.
















