തിരുവന്തപുരം : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്തിനെ അനുമോദിച്ച് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നെഹ്‌റുവിന്റെ തെറ്റുകളാണ് മോദിയും അമിത് ഷായും തിരുത്തുന്നതെന്നും അര്‍ബന്‍ നക്‌സലുകളും മതേതര വാദികളെന്ന് നടിക്കുന്ന ഇടതുപക്ഷക്കാരും കോണ്‍ഗ്രസ്സിലെ രാജ്യവിരുദ്ധ ശക്തികളും നിസ്സാഹായരാണെന്നും അദ്ദേഹം കുറിച്ചു.
കശ്മീരിലെ സാധാരണക്കാര്‍ക്ക് ഈ വിഷയത്തില്‍ ഒരെതിര്‍പ്പും ഉണ്ടാവില്ല. വികസനവും സമാധാനവും പരസ്പര പൂരകമാണെന്ന് അവര്‍ക്ക് തിരിച്ചറിയാമെന്നും ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയ തീരുമാനത്തെ ആദ്യമായി ശക്തിയുക്തം എതിര്‍ത്തത് ജനസംഘം സ്ഥാപകനോതാവ് കൂടിയായ ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. 1949ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുഖര്‍ജി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.
ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇന്നു ബിജെപി സര്‍ക്കാര്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
















