തിരുവനന്തപുരം : സിപിഎമ്മുകാര്‍ പ്രതികളായ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാന്‍ എത്തിയ സുപ്രീം കോടതി അഭിഭാഷകന് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവില്‍. നിയമമന്ത്രിയുടേയും നിയമ സെക്രട്ടറിയുടെയും അനുമതിയില്ലാതെ തിടുക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പണം നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനു ശേഷമാണു നിയമമന്ത്രിയും വകുപ്പു സെക്രട്ടറിയും ഉത്തരവ് സാധൂകരിച്ച് ഒപ്പിട്ടത്.
വിജയ് ഹന്‍സാരിയയാണ് ഈ കേസില്‍ കേരളത്തിനു വേണ്ടി ഹാജരായത്. അതേസമയം സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ പാനലില്‍ ഹന്‍സാരിയ ഇല്ല. പാനലില്‍ ഉള്ള അഭിഭാഷകാരാണ് സംസ്ഥാനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരാകുന്നത്. ഇല്ലെങ്കില്‍ ഈ സമിതി നിര്‍ദ്ദേശിക്കുന്നയാളെങ്കിലും ആയിരിക്കണമെന്നാണ്.
ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന് വാദിക്കുന്നതിനായി ഇതുവരെ 56.40 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ കൂടുതല്‍ ബില്ലുകള്‍ ഇനിയും ലഭിക്കാനുണ്ട്. അതോടെ ചെലവ് ഇരട്ടിയാകുമെന്നാണു സൂചന.
കഴിഞ്ഞ മാസം 10 നാണു സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയ്‌ക്കു ഫീസ് ഇനത്തില്‍ 12.20 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചത്. അതിന്റെ അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ ഈ കേസിന്റെ വാദമുണ്ടായിരുന്നു. 22.42 ലക്ഷത്തിന്റെ ബില്ലാണ് അദ്ദേഹം നല്‍കിയത്.
സാധാരണ ഈ പണം നിയമവകുപ്പിനു തന്നെ അനുവദിക്കാം. എന്നാല്‍ ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷകരുടെ സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടാത്തതിനാല്‍ തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശയോടും നിയമ മന്ത്രിയുടെ ഉത്തരവോടും കൂടി അനുവദിക്കാമെന്നു മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
















