ന്യൂദല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ പതിനായിരം സൈനികരെക്കൂടി വിന്യസിച്ച കേന്ദ്ര നടപടിക്കെതിരെ കശ്മീരിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധത്തിന് നീക്കം. മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് സഹായം അഭ്യര്‍ഥിച്ചത്.
പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേര്‍ക്ക് ഷെല്ലാക്രമണം കടുപ്പിക്കുന്നതിനിടെയാണ് കശ്മീരിലെ പാര്‍ട്ടികള്‍ സൈന്യത്തിനെതിരെ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഗൗരവകരമാണ്. പാക് ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കശ്മീര്‍ താഴ് വരയില്‍ അധികമായി അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
എന്നാല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ വകുപ്പ് എടുത്തുകളയാനുള്ള നീക്കമാണ് അധിക സൈനിക വിന്യാസത്തിന് പിന്നിലെന്നാരോപിച്ച് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പ്രധാന കക്ഷികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന മെഹ്ബൂബയുടെ ആഹ്വാനം.
എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. കശ്മീരില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനാല്‍ പ്രതിഷേധം തെരുവുകളിലെത്തിക്കുക പഴയപോലെ പ്രായോഗികമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന് ബോധ്യമുണ്ട്.
വിഘടനവാദ സംഘടനകളും അതിശക്തമായ ഭീകരവിരുദ്ധ നടപടികളെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. ഭീകരസംഘടനകളില്‍ നിന്ന് പണം പറ്റുന്നവര്‍ക്കെതിരെ മാസങ്ങളായി എന്‍ഐഎ റെയ്ഡുകള്‍ തുടരുന്നതും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സുരക്ഷാ സൈന്യത്തിന്റെ പിടിയിലാകുന്നതും മൂലം പ്രതിഷേധങ്ങള്‍ കശ്മീരില്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്.
















