ന്യൂദല്‍ഹി: ജൂലൈ 29, അന്താരാഷ്‌ട്ര കടുവ ദിനത്തില്‍ ഇന്ത്യയിലെ കടുവകളുടെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്‍പത് വര്‍ഷം മുമ്പ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നല്‍കിയ ലക്ഷ്യപ്രകാരം കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന പ്രഖ്യാപനം ഇന്ത്യ ഇതിനകം കടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് 2018’ അനുസരിച്ച് അഞ്ചു വര്‍ഷം കൊണ്ട് 1400 കടുവകളില്‍ നിന്ന് 2967 എത്തിക്കാന്‍ സാധിച്ചു.
2010ല്‍ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് ടൈഗര്‍ ഉച്ചകോടിയിലാണ് ജൂലൈ 29 അന്താരാഷ്‌ട്ര കടുവ ദിനമായി പ്രഖ്യാപ്പിച്ചത്. കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചും അവയുടെ സംരക്ഷണവുമാണ് അന്താരാഷ്‌ട്ര കടുവ ദിനത്തിന്റെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ പല സര്‍ക്കാര്‍ ഏജന്‍സികളും വന്യജീവി സംരക്ഷണ സംഘടനകളും ഈ ദിവസത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.’ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് 2018′ അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കടവുകളില്‍ നല്ല വളര്‍ച്ചയുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.ഈ റിപ്പോര്‍ട്ട് പ്രകാരം മധ്യപ്രദേശിലാണ് (526) ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടെത്തിയത്, അതിനുശേഷം കര്‍ണാടകയില്‍ 524 ഉം ഉത്തരാഖണ്ഡില്‍ 442 കടുവകളും ഉണ്ട്.അഞ്ചുവര്‍ഷം മുമ്പുള്ള സംഖ്യ വെറും 1400 മാത്രമാണെന്നും ഇപ്പോള്‍ ഇത് ഇരട്ടി കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അറിയിച്ചു.1973 ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ കടുവകളുടെ എണ്ണം അതിവേഗം കുറയുന്നുത്തായി കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതസര്‍ക്കാര്‍ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ പ്രോജക്ട് ടൈഗര്‍ ആരംഭിച്ചത്. 1970ല്‍ ഇന്ത്യയില്‍ 1800 കടുവകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു രാഷ്‌ട്രമെന്ന നിലയില്‍ കടുവയുമായി ബന്ധപ്പെട്ടുള്ള വന്യജീവി സംരക്ഷണം ഭാരതസര്‍ക്കാറിന്റെ ആദ്യ ശ്രമമായിരുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് (എന്‍ടിസിഎ) പ്രോജക്ട് ടൈഗര്‍ നിയന്ത്രിക്കുന്നത്. ലോകത്തിലെ 70% കടുവകളുടെയും സ്വാഭാവിക വാസ സ്ഥലമാണ് ഇന്ത്യ. 2008 ല്‍ 1411 കടുവകള്‍ ആയിരുന്നത് 2010 ല്‍ 1,706 ഉം 2014 ല്‍ 2,226 ഉം ആയി വര്‍ദ്ധിച്ചു.
















