ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനായി താന്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യം പ്രകടിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ഥിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍, ട്രംപുമായുള്ള സംസാരത്തില്‍ എവിടേയും കശ്മീര്‍ എന്ന വാക്കു പോലും കടന്നു വന്നിട്ടില്ലെന്ന തെളിയിക്കുന്ന ഔദ്യോഗിക രേഖകളാണ് പുറത്തുവന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട അതേ രേഖകള്‍ തന്നെ അംഗീകരിച്ചാണ് യുഎസ് വിദേശകാര്യ വകുപ്പും രേഖകള്‍ പുറത്തുവിട്ടത്.
ഉച്ചകോടിക്കിടെ ട്രംപുമായി ഒരിക്കല്‍പോലും മോദി ഒറ്റയ്‌ക്കു കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ജാപ്പാന്‍-ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചയ്‌ക്കു ശേഷം മുറിയ്‌ക്കു പുറത്തുവന്ന ട്രംപും മോദിയും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നിലാണ് എത്തിയത്. ശേഷം നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.നാലു വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. ഇറാന്‍, നയതന്ത്ര കാര്യം, 5ജി, പ്രതിരോധം. ഇതില്‍ സമയക്കുറവ് മൂലം പ്രതിരോധ വിഷയം ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇതോടെ വിഷയത്തില്‍ മോദി സര്‍ക്കാര്‍ പറഞ്ഞത് സത്യമായിരുന്നെന്നു തെളിയുകയാണ്.
കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനായി തനിക്ക് ഇടപെടാനായേക്കുമെന്നും താനുമായുള്ള ചര്‍ച്ചയില്‍ മോദി കശ്മീര്‍പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യന്‍ പ്രതിപക്ഷങ്ങള്‍ അത് ഏറ്റുപിടിച്ച് രംഗത്തിറങ്ങുകയും ചെയ്തു. എന്നാ്‌ല# ഉറച്ച നിലപാടായിരുന്നു ഇന്ത്യയുടേത്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യവകുപ്പ്, ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും പറഞ്ഞു. കശ്മീര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയമാണ്. അമേരിക്കയോടു മോദി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളിലും ഷിംല, ലഹോര്‍ കരാറുകളാണ് അടിസ്ഥാനമാക്കുന്നത്. ചര്‍ച്ച മുന്നോട്ടുപോകണമെങ്കില്‍ത്തന്നെ അതിര്‍ത്തികടന്നുള്ള ഭീകരവാദത്തില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണം: വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി. ഈ നിലപാടിനുപിന്നാലെ വിശദീകരണവുമായി രംഗത്തുവന്ന അമേരിക്കന്‍ ഭരണകൂടവും ഏതാണ്ട് ഇത് അംഗീകരിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതും.
















