‘നീയെന്റെ വാഹനമായിരിക്കണം’ എന്ന വിഷ്ണുവിന്റെ ആവശ്യം ഗരുഡന്‍ സ്വീകരിച്ചു. ഗരുഡന്‍ അങ്ങനെ മഹാവിഷ്ണുവിന്റെ സ്ഥിരവാഹനമായി മാറി. അത്രയേറെ മാഹാത്മ്യമുള്ള ഗരുഡനാണ് ഇന്നിവിടെ വന്ന് ലക്ഷ്മണനെയും വാനരരേയും നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതെന്നു പറഞ്ഞ് ജാംബവാന്‍ കഥ പറഞ്ഞു നിര്‍ത്തി. ഗരുഡനെ ഒന്നു കൂടി കാണാനായെങ്കിലെന്ന് വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അതു കേട്ട രാമഭഗവാന്‍ ‘ വിഭീഷണാ ! അതുണ്ടാകും രാവണനെ വധിക്കുന്ന ദിനത്തില്‍ ഗരുഡന്‍ വീണ്ടുമെത്തും’ എന്നു പറഞ്ഞു. അവിരാമം തുടര്‍ന്ന യുദ്ധം കൊണ്ടും വിഷബാധയുള്ള നാഗാസ്ത്രബന്ധം കൊണ്ടും ക്ഷീണിതരായ സേനാംഗങ്ങള്‍ക്ക് ഭക്ഷണവും വിശ്രമമവും ഉറപ്പുവരുത്തണമെന്ന് സുഗ്രീവനെ രാമന്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ ഗരുഡപ്രഭാവം കൊണ്ട് എല്ലാവരും പഴയതിലേറെ ഉന്മേഷവാന്മാരാണെന്നായിരുന്നു സുഗ്രീവന്റെ മറുപടി.
ഇതെല്ലാം കേട്ടിരുന്ന ഹനുമാന്‍ അല്പം കൂടി ഗൗരവതരമായാണ് പ്രശ്‌നങ്ങളെ സമീപിച്ചത്. ശ്രീരാമലക്ഷ്മണന്മാരും വാനരസേനകളുമെല്ലാം യുദ്ധത്തില്‍ മരിച്ചു പോയെന്ന് മേഘനാദനും രാവണനും സീതയെ അറിയിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് ഹനുമാന്‍ ഓര്‍മപ്പെടുത്തി. ദേവി അത് വിശ്വസിച്ചാല്‍ പ്രാണത്യാഗം ചെയ്യാനിടയുണ്ടെന്നും ഹനുമാന്‍ പറഞ്ഞു.
‘പത്‌നിയുടെ ദേഹവിയോഗം താങ്ങാനാവാതെ രാമനും ദേഹം വെടിയും. പിന്നെ നമ്മുടെ ഗതിയെന്താകും? ജ്യേഷ്ഠനില്ലാത്ത ലോകത്ത് തുടാന്‍ ലക്ഷ്മണ കുമാരനും മനസ്സുണ്ടാകില്ല. അവരുടെ രണ്ടുപേരുടേയും അന്ത്യം താങ്ങാനാവാതെ സുഗ്രീവന്‍ ആത്മഹത്യ ചെയ്യും. രാജാവ് മരിച്ചാല്‍ പിന്നെ വാനരകുലവും നശിക്കും. മാത്രവുമല്ല, സീതാരാമന്മാരുടേയും ലക്ഷ്മണന്റേയും മരണം അറിഞ്ഞാല്‍ ഭരതശത്രുഘ്‌നന്‍മാരും കൗസല്യാദിമാതാക്കളും പിന്നെ ജീവിച്ചിരിക്കില്ല. ഒടുവില്‍ രണ്ടു രാജ്യങ്ങളും പ്രജാരഹിതമായി തുടരും. അതുണ്ടാവാന്‍ ഇടവരരുത്.
‘അലസത കൊണ്ട് സീതദേവിക്ക് ജീവന്‍വെടിയേണ്ട അവസ്ഥയുണ്ടാകരുതെന്നും എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ഹനുമാന്റെ ഉദ്‌ബോധനം. അത് എല്ലാവര്‍ക്കും സ്വീകരാര്യവുമായിരുന്നു. ആപത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയിക്കാന്‍ ദൂതനായി അവര്‍ ഹനുമാനെത്തന്നെ സീതയുടേ അരികിലേക്ക് അയച്ചു.
അതേസമയം നാഗപാശത്താല്‍ ലക്ഷ്മണാദികളെ വീഴ്‌ത്തിയ വാര്‍ത്ത മേഘനാദന്‍ ആഹ്ലാദപൂര്‍വം രാജധാനിയില്‍ അറിയിച്ചു. രാവണന് സന്തോഷമായി. പുത്രന്റെ വിജയത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തു. മണ്ഡോദരീധന്യമാലകളും വാര്‍ത്തകേട്ട് ആശ്വസിച്ചു. അവര്‍ മേഘനാദനെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം നിമിത്തം ശരീരത്തിലുണ്ടായ കൊച്ചു കൊച്ചു മുറിവുകളും ക്ഷീണവുമെല്ലാം ഭേദമാകാന്‍ മേഘനാദന്‍ തൈലത്തോണിയില്‍ കയറി കിടപ്പായി.
പെട്ടെന്നാണ് കഥയാരെ മാറിയത്. അന്ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ രണാങ്കണത്തില്‍ നിന്നും ഭീഷണമായ ഞാണൊലികളും ഭയാനകമായ ആര്‍പ്പു വിളികളും തുടര്‍ച്ചയായി ഉയര്‍ന്നു. രാവണ രാജധാനിയും അന്ത:പുരവും അതുകേട്ട് നടുങ്ങി.
(തുടരും)
















