കലിയുഗം ആരംഭിച്ചപ്പോള്‍ പാണ്ഡവര്‍ രാജ്യഭാരം അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിനെ ഏല്‍പ്പിച്ച് മഹാപ്രാസ്ഥാനീക യാത്രയ്‌ക്കൊരുങ്ങി, ബദരീനാഥത്തിലേക്ക് പുറപ്പെട്ടു എന്ന് മഹാഭാരതം വിവക്ഷിക്കുന്നു.
മഹാഭാരത യുദ്ധത്തില്‍ വിജയിച്ച പാണ്ഡവര്‍ 38 വര്‍ഷമാണ് രാഷ്‌ട്രഭരണം നടത്തിയതെന്ന് കാണുന്നു. ഇതു രണ്ടും കൂടിച്ചേര്‍ന്നാല്‍ നമുക്ക് മഹാഭാരത യുദ്ധം നടന്ന വര്‍ഷം കൂട്ടിയെടുക്കാന്‍ സാധിക്കും. കലിയുഗം ആരംഭിച്ചത് ബി സി 3102 ഫെബ്രുവരി 17 ാം തീയതി അര്‍ധരാത്രി. അതില്‍ നിന്ന് 38 വര്‍ഷം പുറകോട്ടെടുത്താല്‍ ബി സി 3140 ! മഹാഭാരത യുദ്ധം നടന്നത് ബി. സി. 3140 ല്‍. അതനുസരിച്ച് മഹാഭാരത യുദ്ധത്തില്‍ ഉപദേശിച്ച ഭഗവത്ഗീതയ്‌ക്ക് അമ്പത്തി ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്.
ആ ഗീതാ സന്ദേശങ്ങള്‍ ഇന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനായി പരിശ്രമിക്കേണ്ടതാണ്. ജ്ഞാനയോഗവും കര്‍മയോഗവും ഭക്തിയോഗവും ഗീതയില്‍ വിവരിക്കുന്നു.
ലോകമെങ്ങുമുള്ള പണ്ഡിതര്‍ക്കും ചിന്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഭഗവത്ഗീത ആവേശവും മാര്‍ഗനിര്‍ദേശവുമായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജീവിതാന്ത്യത്തിലെ ഒരു ദശാബ്ദക്കാലം ഗീതാസന്ദേശങ്ങള്‍ പകര്‍ത്തികൊണ്ടുള്ളൊരു ജീവിതമാണ് നയിച്ചിരുന്നത്. ആദ്യത്തെ ആറ്റംബോംബ് മന്‍ഹാട്ടന്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍, ആറ്റം ബോംബ് പൊട്ടുന്ന ശബ്ദവും ദൃശ്യവും കേട്ടും കണ്ടും ഗീതയിലെ വിശ്വരൂപ ദര്‍ശനത്തിന്റെ വരികളാണ് ഉദ്ധരിച്ചത്.
ഗീതയില്‍ പാരമാര്‍ഥിക സത്യങ്ങളായ ഉപനിഷദ് ചിന്താധാരകളുടെ സത്തയാണുള്ളത്. അതുപോലെ പ്രായോഗിക ധര്‍മശാസ്ത്രത്തിലെ സത്തും അടങ്ങിയിരിക്കുന്നു. എല്ലാത്തരത്തിലുമുള്ള ചിന്താധാരകള്‍ക്കും സ്ഥാനം നല്‍കിയിട്ടുള്ള മഹത്തായ ഒരു ലഘുഗ്രന്ഥം. അതാണ് ഭഗവത് ഗീത. ഗീത മന:പാഠമാക്കിയില്ലെങ്കിലും അതിന്റെ അഗാധമായ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിഷമമുണ്ടാകില്ല. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഗീതാസന്ദേങ്ങളുടെ വ്യാഖ്യാനത്തിലേക്ക്…
അര്‍ജുനവിഷാദ യോഗം: മഹാഭാരതയുദ്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ധൃതരാഷ്‌ട്രര്‍ സഞ്ജയനോട് ‘എന്റെ ആള്‍ക്കാരും പാണ്ഡവരുടെ ആള്‍ക്കാരും ധര്‍മക്ഷേത്രമാകുന്ന കുരുക്ഷേത്രതില്‍ എന്തെല്ലാം ചെയ്തു’ എന്നു ചോദിക്കുന്ന വരിയോടെയാണ് ഭഗവത്ഗീത ആരംഭിക്കുന്നത്. അതിനു മറുപടിയായി സഞ്ജയന്‍ യുദ്ധക്ഷേത്രത്തില്‍ രണ്ടു പക്ഷത്തുമുള്ളവരെ ആദ്യം ധൃതരാഷ്‌ട്രര്‍ക്ക് പരിചയപ്പെടുത്തുന്നു. യുദ്ധാരംഭത്തിന്റെ ഭാഗമായി പാണ്ഡവ, കൗരവ പക്ഷത്തുള്ളവര്‍ മുഴക്കിയ യുദ്ധകാഹളവും, ശംഖഭേരി ധ്വനികളുംസഞ്ജയന്‍ വിവരിച്ചു കൊടുത്തു.
ശ്രീകൃഷ്ണന്‍, അര്‍ജുനനന്റെ രഥം രണ്ടു സേനകളേയും മധ്യത്തില്‍ നിര്‍ത്തുകയും ചെയ്തു. അര്‍ജുനനാകട്ടെ, രണ്ടുപക്ഷത്തും നില്‍ക്കുന്ന തന്റെ ബന്ധുക്കളെയും അവരുടെ കൂടെയുള്ളവരേയും കണ്ടിട്ട് തകര്‍ന്ന മനസ്സോടെ ശ്രീകൃഷ്ണനോടായി വിലപിച്ചുകൊണ്ടു പറയുന്നു.
‘ഹേ, കൃഷ്ണ, രണ്ടുപക്ഷത്തും നില്‍ക്കുന്ന സ്വജനങ്ങളെ കാണുമ്പോള്‍ ഇവരെയാണല്ലോ യുദ്ധത്തില്‍ വധിക്കേണ്ടതെന്നോര്‍ത്ത് ഞാന്‍ ആകെപ്പാടെ തളര്‍ന്നു. വിപരീതങ്ങളായ ശകുനങ്ങള്‍ കാണുന്നു. എനിക്ക് വിജയവും രാജ്യവും സുഖഭോഗങ്ങളും ഒന്നും വേണ്ട. ഈ ബന്ധുഹത്യയെന്ന മഹാപാപം ചെയ്യനെനിക്കാകില്ല. സ്വജനങ്ങളെ വധിച്ച് എന്തു രാജ്യം, എന്തു സുഖഭോഗങ്ങള്‍ ലഭിക്കാനാണ്. സ്വന്തം കുലം നശിപ്പിക്കുകയെന്ന അധര്‍മവും അതിലൂടെ കുലസങ്കരമുണ്ടാകാന്‍ കാരണവും അതിനാല്‍ നരകം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയ്‌ക്കുമെല്ലാം ഈ യുദ്ധം കാരണമാകുമെന്നതിനാല്‍ ഈ മഹാപാതകത്തിന് നമ്മള്‍ ( അര്‍ജുനനും ശ്രീകൃഷ്ണനും ) കൂട്ടു നില്‍ക്കരുത്. ‘
ഈ യുദ്ധത്തില്‍ കൗരവര്‍ എന്നെ വധിച്ചാലും ഞാന്‍ അവരെ വധിക്കില്ലെന്നതു തീര്‍ച്ചയാണെന്നു പറഞ്ഞ് അര്‍ജുനനന്‍ രഥത്തിലിരുന്നു. യഥാര്‍ഥത്തില്‍ കര്‍മനിരതനാകേണ്ട വേളയില്‍ ധീരയോദ്ധാവ് തളര്‍ന്നു വീഴുന്ന വിവരണമാണ് അര്‍ജുനന്റെ വിഷാദം നിറഞ്ഞ വാക്കുകളിലൂടെ നാം വായിക്കുന്നത്.
















