മക്കളേ,
ചില മക്കള്‍ പറയാറുണ്ട്, എത്രയോ വര്‍ഷമായി മുടങ്ങാതെ ക്ഷേത്രങ്ങളില്‍ പോകുന്നു, ഇനി പോകാത്ത ക്ഷേത്രങ്ങള്‍ കുറവാണ്. എന്നിട്ടും എന്റെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും ഒരു കുറവും കാണുന്നില്ല. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ എന്തിനു് ഈശ്വരനെ വിളിക്കണം എന്നുപോലും ചിന്തിച്ചുപോകുന്നു.
മക്കളെ, നമ്മളാരും ഈശ്വരനെ ശരിയായി ആശ്രയിക്കുന്നില്ല. അങ്ങനെ ആശ്രയിക്കുകയാണെങ്കില്‍ ഭൗതികമായും ആദ്ധ്യാത്മികമായും നല്ലതേ വരൂ. ഒരു മഹാത്മാവും പട്ടിണികിടന്നു മരിച്ച ചരിത്രമില്ല. ഈശ്വരനില്‍ ശരണാഗതിയടഞ്ഞ ഒരാള്‍ക്ക് ഒരിക്കലും ജീവിതം ദുരിതപൂര്‍ണമാവില്ല. പ്രശ്‌നങ്ങളുടെ നടുവിലും ഒരു ആത്മബലം, ഭഗവാന്‍ കൂടെയുണ്ടെന്ന ദൃഢബോധം അവര്‍ക്കുണ്ടാകും.
ഭഗവത്കൃപയാല്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്ന സാഹചര്യങ്ങള്‍ താനെ വന്നുചേരുകയും ചെയ്യും.
ഭക്തകുചേലന്‍ ദാരിദ്ര്യദുഃഖം അനുഭവിച്ചില്ലേ, എന്നു ചിലര്‍ ചോദിച്ചേയ്‌ക്കാം. എന്നാല്‍ കുചേലന്‍ ദുഃഖിച്ചു എന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല. സദാ ഈശ്വരസ്മരണയില്‍ മുഴുകിയിരുന്ന കുചേലനു ദാരിദ്ര്യത്തെ ചൊല്ലി ദുഃഖിക്കാന്‍ സമയമെവിടെ? ഈശ്വരങ്കലുള്ള നിഷ്‌കളങ്കഭക്തി ദാരിദ്ര്യത്തിന്റെ നടുവിലും ആനന്ദവാനായി കഴിയുവാന്‍ അദ്ദേഹത്തിനു ശക്തി നല്കി. ആ സമര്‍പ്പണം കാരണം പ്രാരബ്ധമായി വന്നുചേര്‍ന്ന ദാരിദ്ര്യംപോലും നീങ്ങിപ്പോകുകയും ഐശ്വര്യം വന്നണയുകയും ചെയ്തു.
ദാരിദ്ര്യം വന്നപ്പോള്‍ കുചേലന്‍ ദുഃഖിച്ചു തളര്‍ന്നില്ല. ഐശ്വര്യം വന്നപ്പോള്‍ മതിമറന്നാഹ്ലാദിച്ച് ഭഗവാനെ മറന്നതുമില്ല. എന്നാല്‍ നമ്മുടെയൊക്കെ ഭക്തി ഏതു തരത്തിലുള്ളതാണ്? ഈശ്വരദര്‍ശനത്തിനുവേണ്ടി മാത്രമായി നമ്മളാരും ക്ഷേത്രത്തില്‍ പോകാറില്ല. ഭഗവാന്റെ മുമ്പിലും ലൗകികകാര്യങ്ങള്‍ മാത്രമേ നമുക്കു പറയുവാനുള്ളൂ. ഈശ്വരങ്കല്‍ സമര്‍പ്പണം ഇല്ലാത്തതാണു നമ്മുടെ ഇന്നത്തെ ദുഃഖങ്ങളുടെ പ്രധാന കാരണം. നമ്മുടെ ഭക്തി, ഭക്തിക്കു വേണ്ടിയുള്ളതല്ല, ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടാന്‍ വേണ്ടിയുള്ളതാണ്. ആഗ്രഹങ്ങളാണു ദുഃഖത്തിനു വഴി തെളിക്കുന്നത്. ആഗ്രഹങ്ങള്‍ പാടില്ല എന്നല്ല, എന്നാല്‍ ഈശ്വരനോടുള്ള പ്രേമത്തിന് അതിലും വലിയ സ്ഥാനം ഹൃദയത്തിലുണ്ടാവണം. അത്തരം ഭക്തിയുണ്ടെങ്കില്‍ ഒരു ദുഃഖവും നമ്മെ ബാധിക്കുകയില്ല. നീന്തല്‍ വശമില്ലങ്കിലും ലൈഫ് ജാക്കറ്റ് അണിഞ്ഞാല്‍ വെള്ളത്തില്‍ മുങ്ങിപ്പോകാറില്ലല്ലോ.
ഒരിക്കല്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോപികളുമൊത്ത് യമുനയുടെ തീരത്ത് ഇരിക്കുകയായിരുന്നു. ഭഗവാന്റെ മധുരവചനങ്ങള്‍ കേട്ട് ഗോപികള്‍ എല്ലാം മറന്നിരിക്കുമ്പോള്‍ ഭഗവാന്‍ ചോദിച്ചു, ”ഗോപികളെ, നിങ്ങള്‍ക്ക് ദുഃഖങ്ങള്‍ വരുമ്പോഴും, കഷ്ടങ്ങള്‍ അനുഭവിക്കുമ്പോഴും നിങ്ങള്‍ എന്ത് ചെയ്യും?” അപ്പോള്‍ ഒരു ഗോപി പറഞ്ഞു, ”ഞാന്‍ ഭഗവാന്റെ വൈഭവങ്ങള്‍ ഓര്‍മ്മിക്കും. ഭഗവാനെ, ഈ ദുഃഖങ്ങള്‍ മാറ്റിത്തരണേ എന്നു പ്രാര്‍ത്ഥിക്കും”. രണ്ടാമത്തെ ഗോപി പറഞ്ഞു, ”എനിക്കു കഷ്ടങ്ങള്‍ വരുമ്പോള്‍ ഭഗവാനെ ഉള്ളില്‍ ഓര്‍ത്തിട്ട് ഈ കഷ്ടങ്ങളെ അതിജീവിക്കാനുള്ള ശക്തി തരണേ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കും.” മൂന്നാമത്തെ ഗോപി പറഞ്ഞു, ”ഭഗവാനേ, നീ എന്റെ കൂടെ എപ്പോഴും ഉണ്ടാകണെ എന്ന് പ്രാര്‍ത്ഥിക്കും.
വേനല്‍ച്ചൂട് കഠിനമാണെങ്കിലും അതോടൊപ്പം കാറ്റുംകൂടിയുണ്ടെങ്കില്‍ ചൂടിന്റെ കാഠിന്യം അറിയുകയില്ല. അതുപോലെ ഭഗവാന്‍ കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ വന്നുചേരുന്ന ക്ലേശങ്ങളൊന്നും നമ്മെ ബാധിക്കില്ല. അതുകൊണ്ട് സദാ ഭഗവാന്‍ കൂടെയുണ്ടാകണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.” ഇതെല്ലാം കേട്ടിട്ടും രാധ ഒന്നും മിണ്ടിയില്ല. ഭഗവാന്‍ രാധയോട് ചോദിച്ചു. ”രാധേ, നീ എന്താ ഒന്നും മിണ്ടാത്തത്? നിനക്ക് കഷ്ടം വരുമ്പോള്‍ നീ എന്തു ചെയ്യും?” രാധ പറഞ്ഞു, ”ഞാനതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും ചിന്തിക്കാറില്ല.” ഭഗവാന്‍ ചോദിച്ചു, ”അപ്പോള്‍ നീ ഒന്നും പ്രാര്‍ത്ഥിക്കാറില്ലേ?” രാധ പറഞ്ഞു, ”അങ്ങയുടെ സ്മരണ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പിന്നെ കഷ്ടങ്ങളെക്കുറിച്ച് എങ്ങനെ ഓര്‍ക്കാന്‍ കഴിയും? അഥവാ ഓര്‍ത്താലും അതും അവിടുത്തെ പ്രസാദമായിട്ടു കരുതും.” ഭക്തിയുടെ ഒന്നിനൊന്നുയര്‍ന്ന ഓരോ പടികളാണ് ഈ നാലു മറുപടിയിലും നമ്മള്‍ കാണുന്നത്. ഒരു യഥാര്‍ത്ഥ ഭക്തന്‍ ജീവിതദുഃഖങ്ങളെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഈശ്വരസമര്‍പ്പണത്തില്‍, അമ്മയുടെ മടിത്തട്ടിലെ കുഞ്ഞിനെപ്പോലെ അവന്‍ അല്ലലില്ലാതെ സന്തോഷിച്ചിരിക്കും.
നിഷ്‌കാമമായി ഭഗവാനെ ആശ്രയിക്കുകയാണെങ്കില്‍, നമുക്കു വേണ്ടതെല്ലാം വേണ്ട സമയത്തു് അവിടുന്നു് എത്തിച്ചുതരികതന്നെ ചെയ്യും. എല്ലാം അവിടുന്നു നോക്കിക്കൊള്ളും. സമര്‍പ്പണമുണ്ടെങ്കില്‍ പിന്നെ ഒന്നും ഭയപ്പെടേണ്ടതില്ല. റാണിയീച്ചയെ പിടിച്ചാല്‍ ബാക്കി എല്ലാ തേനീച്ചക്രളും പിറകെ വരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാല്‍ ആവശ്യമായതെല്ലാം എത്തിച്ചേരുമെന്നുള്ളതാണ് സത്യം. ഇങ്ങനെയാണെങ്കിലും പ്രാരബ്ധവശാലുള്ള ദുരിതങ്ങളും ദുഃഖങ്ങളും ഉത്തമഭക്തന്മാര്‍ക്കും വന്നുചേര്‍ന്നേയ്‌ക്കാം. അതും അവരുടെ ആത്മീയമായ ഉയര്‍ച്ചയ്‌ക്ക് സഹായകമായിത്തീരും.
ഭഗവാന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്കു ഭയപ്പെടാനോ ആശങ്കപ്പെടാനോ യാതൊന്നും തന്നെ ഈ ലോകത്തിലില്ല. എന്നും എവിടെയും എപ്പോഴും ഭഗവത്കൃപയുടെ നറുനിലാവില്‍തന്നെയാണ് അവര്‍ കഴിയുന്നത്.
















