തിരുവനന്തപുരം: ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫ്ലെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്‌ഫ്ലെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.
കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന വെബ്സൈറ്റുകളാണ് വലിയൊരു വിഭാഗവും. ഇന്ത്യയിലെ പല മുൻനിര വെബ്സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ക്ലൗഡ്ഫെയർ സെർവറുകളെ ആശ്രയിച്ചാണുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അറ്റാക്ക് പോലുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും ഈ വെബ്സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്ഫെയർ സെർവറുകളാണ്.
അതേസമയം നെറ്റ് വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഒ മാത്യൂ പ്രൈസ് പറഞ്ഞു.
















