ന്യൂദല്‍ഹി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും മിനിമം വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ തൊഴില്‍ നിയമ പരിഷ്‌കരണബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
നിലവിലെ തൊഴില്‍ നിയമത്തിലെ 44 ചട്ടങ്ങളിലുള്ള പ്രധാന ഘടകങ്ങള്‍ എടുത്ത് നാല് ഭാഗമാക്കിയാണ് പുതിയ നിയമത്തില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ആദ്യത്തേതായ വേതനചട്ടത്തിലാണ് അസംഘടിത മേഖലയിലും മിനിമം വേതനവും ആനുകൂല്യവും ഉറപ്പുവരുത്താന്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
2017 ആഗസ്തില്‍ ലോക്‌സഭയില്‍ ഈ ബില്‍ അവതരിപ്പിച്ച് പാര്‍ലമെന്റ് സ്ഥിരംസമിതിയുടെ പരിഗണനയ്‌ക്കായി 2018 ഡിസംബര്‍ 18ന് കൈമാറിയിരുന്നെങ്കിലും ലാപ്‌സായി.
1936 ലെ വേതന നിയമം, 1948 ലെ മിനിമം കൂലി നിയമം, 1965 ലെ ബോണസ് നിയമം, 1976 ലെ തുല്യവേതന നിയമം എന്നിവയ്‌ക്കു പകരമാണു പുതിയ ബില്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ വീട്ടുജോലിക്കാരടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിക്കും. അതേസമയം ഈ മേഖലയിലെ മിനിമം വേതനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണയിക്കാമെങ്കിലും കേന്ദ്രം പ്രഖ്യാപിക്കുന്ന തുകയില്‍നിന്നു കുറയാന്‍ പാടില്ല.
കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസിനും അര്‍ഹതയുണ്ടാകും. എല്ലാവര്‍ക്കും ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇഎസ്‌ഐ മാതൃകയില്‍ നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫണ്ട് നല്‍കണമെന്നും കരട് രേഖയില്‍ പറയുന്നുണ്ട്. നിലവില്‍ മിനിമം വേതന നിയമത്തിനു കീഴില്‍ 7% പേരാണ് ഉള്ളത്. വേതനചട്ടം നടപ്പാകുമ്പോള്‍ തൊഴിലാളി എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവരും ഉള്‍പ്പെടും.
മിനിമം വേതനം 5 വര്‍ഷത്തെ ഇടവേളയില്‍ പരിഷ്‌കരിക്കണം. ഇതിന് താഴിലുടമകള്‍ തയ്യാറായില്ലെങ്കില്‍ പിഴയും, തടവും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.
















