പാലക്കാട്: പി.കെ. ശശി എംഎല് എയ്ക്കെതിരായ പീഡന പരാതിയില്‍ ഡിവൈഎഫ്ഐയില്‍ കലാപം. ശശി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ദേശീയ-സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍ നിന്നാണ് ഇവര്‍ രാജി നല്‍കിയത്.
എന്നാല്‍, സംഘടനയില്‍ തുടരുമെന്ന് യുവതി പറഞ്ഞു. രാജി സ്വീകരിച്ചുവോയെന്ന് ജില്ലാ നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന് ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന് താന്‍ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളാണ്.
തനിക്ക് അനുകൂല നിലപാടെടുത്തതിന്റെ പേരില്‍ മണ്ണാര്‍ക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കൂടാതെ സംഘടനാ വേദികളിലും സമൂഹമാധ്യമങ്ങളിലും തന്നെ അവഹേളിച്ചു. എംഎല്‍എക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറിയെ സംഘടനാ പുനഃസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പ്രായപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഒഴിവായി. പ്രസിഡന്റായിരുന്ന പി.എന്‍. ശശിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രസിഡന്റായി സുമോദിനെയും ജില്ലാ വൈസ് പ്രസിഡന്റായി റിയാസുദ്ദീനെയും തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: