നോട്ടിങ്ഹാം: ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കളി ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ കഴിയാതെയാണ് കളി ഉപേക്ഷിച്ചത്.
ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് കളി ഉപേക്ഷിച്ചത്. രാത്രി ഇന്ത്യന്‍ സമയം 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അമ്പയര്‍മാര്‍ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പില്‍ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിര്‍ത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലന്‍ഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യ മൂന്നു കളികളില്‍നിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.
പലതവണ ഫീല്‍ഡ് പരിശോധിച്ചശേഷമാണ് കളി ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ അറിയിച്ചത്. പെയ്തും തോര്‍ന്നും വീണ്ടും പെയ്തും മഴ കളംനിറഞ്ഞതോടെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ നിര്‍ബന്ധിതരായി. ഇതോടെ ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞ ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മത്സരം ഉപേക്ഷിച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോര്‍ഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മത്സരമാണ് മഴകാരണം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ അഞ്ചാം ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മത്സരമാണ് ഇതിനു മുന്‍പ് മഴ മൂലം പൂര്‍ത്തിയാക്കാനാകാതെ പോയത്. കനത്ത മഴയെത്തുടര്‍ന്ന് ഈ കളി 20 ഓവറായി പരിമിതപ്പെടുത്തി തുടങ്ങാന്‍ തീരുമാനിച്ചു. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവര്‍ ചുരുക്കിയതോടെ പരമാവധി റണ്‍സ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപില്‍ദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകള്‍ നേരിട്ട ഇന്ത്യ ഒരു റണ്‍സുമായി നില്ക്കവേ മത്സരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: