ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസില്‍ തൃണമൂല്‍ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സംസ്ഥാനത്തെ സംഘര്‍ഷം സംബന്ധിച്ച വിഷയത്തെ കേന്ദ്രം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്ഗിയ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകരെ വെടിവച്ചും ബോംബെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്.
ഇരുപതോളം പേരെ കാണാതായി. ഇവരില്‍ പലര്‍ക്കും ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. എട്ട് പേര് കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗങ്ങളിലൂടെ കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പ്രാദേശിക നേതാവ് ഷാജഹാന് ഷെയ്ക്കാണ് അക്രമത്തിന്റെ സൂത്രധാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇതുവരെ മമത പ്രതികരിച്ചിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി പതിനെട്ടിലെത്തി. ഇതിന് പിന്നാലെയാണ് മമതയുടെ പിന്തുണയോടെ പ്രാദേശിക മുസ്ലിം നേതാക്കള്‍ കലാപം അഴിച്ചുവിട്ടത്. മെയ് 30ന് ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. തീവ്ര മുസ്ലിം നേതാക്കളാണ് പലയിടങ്ങളിലും തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിലുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനും മമത ശ്രമിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ വിജയാഹ്ലാദ റാലിക്ക് നേരെയും അക്രമം നടന്നു. തൃണമൂലിന്റെ അതിക്രമങ്ങള്‍ ബംഗാളി ജനത ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: