കൊളംബോ : ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയില്‍ എത്തി. കൊളംബോ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിങ്കെ സ്വീകരിച്ചു.
പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്സെ എന്നിവരുമായി മോദികൂടിക്കാഴ്ച നടത്തുന്നതാണ്.
മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെയാണ് മോദി ലങ്കയ്ക്ക് തിരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് സന്ദര്‍ശനത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കുക.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന ദേവാലയവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. 11 ഇന്ത്യക്കാരടക്കം 250 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെത്തുന്ന ആദ്യ വിദേശ നേതാവാണ് അദ്ദേഹം.
ശ്രീലങ്കയില്‍ ഇത് മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു. മാലദ്വീപില്‍ നിന്ന് വരുന്ന വഴി ഏതാനും മണിക്കൂറുകള്‍ മാത്രമാകും അദ്ദേഹം കൊളംബോയില്‍ ഉണ്ടാകുക. 11 മണിക്ക് എത്തുന്ന മോദി, സിരിസേന ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: