ന്യൂദല്‍ഹി: നരേന്ദ്ര മോദി സംഘത്തിലെ മലയാളി പ്രതിനിധി വി.മുരളീധരന് വിദേശം, പാര്‍ലമെന്ററികാര്യ സഹമന്ത്രി സ്ഥാനം. ഏറെ പ്രാധാന്യമുള്ള വിദേശകാര്യ വകുപ്പ് ലഭിച്ചത് കേരളത്തിനുള്ള ഇരട്ടി മധുരമായി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി വിദേശകാര്യ വകുപ്പിന്റെ കാബിനറ്റ് മന്ത്രി എസ്.ജയശങ്കറിന്റെയും സെക്രട്ടറി വിജയ് ഗോഖലെയുടെയും സാന്നിധ്യത്തില്‍ അദ്ദേഹം ചുമതലയേറ്റു. തിങ്കളാഴ്ച ആദ്യ യോഗം നടക്കും. മഹാരാഷ്‌ട്രയില്‍നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാകുന്ന ആറാമത്തെയും പാര്‍ലമെന്ററികാര്യം കൈകാര്യം ചെയ്യുന്ന അഞ്ചാമത്തെയും മലയാളിയാണ്.
ലക്ഷ്മി എന്‍.മേനോന്‍, എ.എ.റഹീം, കെ.ആര്‍.നാരായണന്‍, ഇ.അഹമ്മദ്, ശശി തരൂര്‍ എന്നിവരാണ് മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്. രവീന്ദ്ര വര്‍മയും എംഎംജേക്കബും ഒ.രാജഗോപാലും വയലാര്‍ രവിയുമാണ് പാര്‍ലമെന്ററി കാര്യത്തിലെ മുന്‍ഗാമികള്‍. രവീന്ദ്രവര്‍മയും വയലാര്‍ രവിയും കാബിനറ്റ് മന്ത്രിമാരായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവാസി ക്ഷേമം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി മികച്ച ബന്ധം നിലനിര്‍ത്തി പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കേണ്ട ചുമതലയാണ് പാര്‍ലമെന്ററികാര്യ വകുപ്പിന്റേത്.
സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ആദ്യ മോദി സര്‍ക്കാരില്‍ ഏറെ തിളങ്ങിയ വകുപ്പാണ് വിദേശകാര്യം. മറുനാട്ടില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചത് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. മനുഷ്യത്വപരമായ നടപടികള്‍ ‘ഇന്ത്യയുടെ അമ്മ’ എന്ന വിളിപ്പേര് സുഷമയ്‌ക്ക് നല്‍കി. ഏറെ പ്രാധാന്യമുള്ള വകുപ്പ് പ്രധാനമന്ത്രി ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പരിപൂര്‍ണമായ ആത്മാര്‍ത്ഥതയോടെ ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും എത്തിക്കുന്ന തരത്തില്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നാണ് ആഗ്രഹം. നിരവധി പ്രവാസികള്‍ കേരളത്തിലുണ്ട്. ഇവരുടെ ക്ഷേമത്തിനായി ഇടപെടല്‍ നടത്തും. റംസാന്‍ കാലത്ത് യാത്രാനിരക്ക് ഉയരുന്നത് പരിശോധിക്കും. അദ്ദേഹം വ്യക്തമാക്കി.
















