ന്യൂദൽഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകൾ മാത്രം. ചടങ്ങിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ എത്തിത്തുടങ്ങി. മൗറീഷ്യസ് പ്രധാനമന്ത്രി, തായ്‌ലന്റ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി എന്നിവർ തലസ്ഥാനത്തെത്തി. ചടങ്ങിലേക്ക് ഏഴായിരത്തോളം പേർക്കാണ് ക്ഷണം. ചടങ്ങിനായി രാഷ്ടപതിഭവനും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.
ചരിത്രമുറങ്ങുന്ന രാഷ്‌ട്രതിഭവന്റെ മനോഹരമായ അങ്കണത്തിൽ ഇത് നാലാംവട്ടമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ജവഹർലാൽ നെഹ്രു മന്ത്രിസഭ, ചന്ദ്രശേഖർ മന്ത്രിസഭ, നരേന്ദ്രമോദിയുടെ ആദ്യ മന്ത്രിസഭ എന്നിവയാണ് ഇതിന് മുമ്പ് രാഷ്‌ട്രപതിഭവൻ അങ്കണത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്രമോദി ആദ്യമെത്തിയത് രാജ്‌ഘട്ടിൽ. രാവിലെ ഏഴ് മണിക്ക് രാഷ്‌ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ച ശേഷം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മൃതി കുടീരത്തിൽ പുഷാർച്ചന നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ജെ.പി നദ്ദ, പീയുഷ് ഗോയൽ, ഗിരിരാജ് സിങ് എന്നിവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
ദേശിയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഉണ്ടായിരുന്നു. കര, നാവിക, വ്യോമസേനാ മേധാവികളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ബംഗാളിൽ തൃണമൂൽ അക്രമങ്ങളിൽ ബലിദാനികളായ പ്രവർത്തകരുടെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകും. ഇവരെ ചടങ്ങിൽ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചടങ്ങിൽ നിന്നും വിട്ടു നിൽക്കും.
















