ന്യൂദൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജിയാവശ്യം പ്രവർത്തക സമിതിയോഗം തള്ളി. താൻ ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയുടെ ചുമതലകൾ നിറവേറ്റാം. അധ്യക്ഷ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ യോഗത്തിൽ പങ്കെടുത്ത മുഴുവൻ നേതാക്കളും രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ താൻ രാജി വയ്‌ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് അത് കോൺഗ്രസ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലും രാഹുൽഗാന്ധി രാജി സന്നദ്ധത ആവർത്തിച്ചു. കോൺഗ്രസിന് നെഹ്‌റു കുടുംബത്തിന്റെ അപ്പുറത്തേയ്‌ക്ക് പോകാൻ കഴിയുമെന്ന് ആരും ഇപ്പോൾ കരുതുന്നില്ല. അതിനാൽ രാഹുലിന്റെ രാജി ആവശ്യം പ്രവർത്തക സമിതി തള്ളിക്കളയുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇത് കൂടാതെ പാർട്ടി അടിമുടി അഴിച്ചുപണിയാനുള്ള ചുമതല രാഹുലിനെ ഏൽപ്പിക്കുകയും ചെയ്തു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും തേടണമെന്നും പ്രവർത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടു.
















