കൊച്ചി: സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ 31 വരെ റിമാന്‍ഡ് ചെയ്തു. സിറോ മലബാര്‍ സഭയിലെ ഒരു വൈദികന് ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന് പോലീസിന് മൊഴി നല്കി.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിര്‍മിച്ചത് ആദിത്യന് ആണെന്നും തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പോലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കംപ്യൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിറോ മലബാര്‍ സഭയിലെ പള്ളി വികാരി ടോണി കല്ലൂക്കരന് ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന് പോലീസിന് മൊഴി നല്കി. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ താന്‍ ജോലി ചെയ്ത വ്യാപാര സ്ഥാപനത്തിന്റെ സര്‍വ്വറില്‍ കണ്ടെത്തിയ രേഖകളാണ് വൈദികര്‍ക്ക് അയച്ചതെന്നായിരുന്നു ആദിത്യന്റെ മൊഴി. എന്നാല്‍ ഈ സ്ഥാപനത്തിന്റെ സര്‍വ്വറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. പ്രമുഖ വ്യാപാര കേന്ദ്രത്തില്‍ കര്‍ദ്ദിനാളിനും മറ്റ് ചില ബിഷപ്പുമാര്‍ക്കും നിക്ഷേപം ഉണ്ടെന്ന് വരുത്താനുള്ള രേഖകളാണ് ആദിത്യന് കൃത്രിമമായി ഉണ്ടാക്കിയത്.
വ്യാജ രേഖ ചമയ്ക്കല്‍, അത് ഒര്‍ജിനലാണെന്ന രീതിയില്‍ പ്രചരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ ബോധപൂര്‍വ്വം കുടുക്കിയതാണെന്നും കോടതിയോട് മാത്രമായി ചിലത് വെളിപ്പെടുത്താനുണ്ടെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കോടതി മൊഴി വിശദമായി കേട്ടു. ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദികനായ ടോണി കല്ലൂക്കരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങിയിട്ടുണ്ട്.
കേസില്‍ ഫാ.പോള്‍ തേലക്കാട് അടക്കമുള്ള മറ്റ് വൈദികരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുകയാണ്. അതേസമയം, സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ സത്യം പുറത്ത് വരട്ടെയെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈദികരെ ചോദ്യം ചെയ്തത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: